Ind disable

Sunday 5 September 2010

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം- (ഭാഗം- 3)

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം- (ഭാഗം- 2) ഇവിടെ വായിയ്ക്കാം

ജയിലിലെ ആദ്യരാത്രി.

പതിനാറുപേരും കയറി കഴിഞ്ഞപ്പോള്‍ വലിയ ശബ്ദത്തോടെ ജയില്‍ വാതില്‍ ഞങ്ങള്‍ക്കു പിന്നില്‍ അടഞ്ഞു. പുറം ലോകത്തു നിന്നും ഞങ്ങള്‍ വേര്‍പിരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പുറം കാഴ്ചകള്‍  ഇനിയെന്നു കാണാനാകുമെന്നറിയില്ല. കനത്ത ശൂന്യത വന്നു പൊതിഞ്ഞ പോലെ തോന്നി. പുറത്തു ദേശീയപാതയിലൂടെ വാഹനങ്ങള്‍ ഹോണടിച്ചു പായുന്നതു കേള്‍ക്കാം. ഇത്രയും സമയം അതു ശ്രദ്ധിച്ചിരുന്നതേ ഇല്ല. ആ വാതില്‍ അടഞ്ഞപ്പോഴാണ് ആ ശബ്ദം അവിടെയുണ്ടായിരുന്നു എന്നോര്‍ത്തത്.. ദൃശ്യം നമ്മില്‍ നിന്നും മാറ്റപ്പെടുമ്പോഴാണല്ലോ ശബ്ദത്തില്‍ ഒളിച്ചിരിയ്ക്കുന്ന അര്‍ത്ഥതലങ്ങള്‍ നാം അറിയുന്നത്, അന്ധനായ ഒരു മനുഷ്യന്‍ ശബ്ദത്തിലൂടെ ലോകത്തെ തിരിച്ചറിയുന്ന പോലെ.  ഇതു വരെ കണ്ടിരുന്ന കാഴ്ചകള്‍ ഇനിയില്ല എന്നറിയുമ്പോഴുള്ള നഷ്ടബോധം  വിവരണാതീതമാണ്.

കവാടത്തിന്റെ ഉള്‍ഭാഗത്ത് ചെറിയൊരു ഓഫീസുകെട്ടിടമാണ്. പുതുതായി വരുന്ന തടവുകാരെ ജയിലിലേയ്ക്ക് ഏറ്റുവാങ്ങാനും അവരുടെ കൈയിലുള്ള സാധനങ്ങള്‍ സൂക്ഷിച്ചു വയ്ക്കാനുമൊക്കെയുള്ള നടപടിക്രമങ്ങള്‍ ചെയ്യുന്നതവിടെയാണ്. ഒരു ഉദ്യോഗസ്ഥനും (ജയിലര്‍) മൂന്നാലു ഗാര്‍ഡുമാരും അവിടെയുണ്ട്. ഞങ്ങള്‍ വരിയായി നിന്നു. ഞങ്ങളെ റിമാന്‍ഡു ചെയ്ത കോടതിയുത്തരവും മറ്റു രേഖകളും പോലീസുകാര്‍  ഏല്‍പ്പിച്ചത് ആ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഇരുപ്പുണ്ട്. അയാള്‍ ഞങ്ങളെ കണ്ണു കൊണ്ട് എണ്ണി നോക്കി. പിന്നെ ഓരോ ആളെയും പേരു വിളിച്ച് ഉറപ്പു വരുത്തി. തുടര്‍ന്ന്, ഞങ്ങളുടെ കൈയിലുള്ള രൂപ, വാച്ച്, വിലപിടിച്ച മറ്റെന്തെങ്കിലുമുണ്ടെങ്കില്‍ അതെല്ലാം അവിടെ ഏല്‍പ്പിയ്ക്കാനാവശ്യപ്പെട്ടു. എല്ലാം തിട്ടപെടുത്തിയ ശേഷം ഒരു അക്കൌണ്ട് നമ്പര്‍ തന്നു. ഈ നമ്പര്‍ ജയില്‍ കാന്റീനിലും മറ്റും ഉപയോഗിച്ച് അത്യാവശ്യ സാധനങ്ങള്‍ മേടിയ്ക്കാം മതിയായ രൂപാ അക്കൌണ്ടിലുണ്ടെങ്കില്‍ . നമ്മുടെ വസ്തുക്കള്‍ അവിടെ തന്നെ സൂക്ഷിയ്ക്കും.  പുറത്തിറങ്ങിമ്പോള്‍ ഈ നമ്പര്‍ കാണിച്ചാല്‍ അവയെല്ലാം തിരിച്ചു കിട്ടും.

പതിനാറുപേരെയും ജയിലില്‍ “സ്വീകരിച്ചു” കഴിഞ്ഞപ്പോള്‍ നേരം ഇരുട്ടി തുടങ്ങി. ആശ്വാസമായി. “നടയടി“യൊന്നും ഉണ്ടായില്ല. ഞങ്ങള്‍ മുന്നോട്ട് നീങ്ങി തുടങ്ങി. അപ്പോഴാണ് ജയില്‍ കവാടം തുറന്ന് ഒരു യുവാവിനെ കൊണ്ടു വന്നത്. ഈ സമയത്ത് സാധാരണ തടവുകാരെ സ്വീകരിയ്ക്കാറില്ലങ്കിലും എന്തു കൊണ്ടോ അവനെ കൊണ്ടു വന്നു. ഒരു മെല്ലിച്ച, ഇരുപതോ ഇരുപത്തി രണ്ടോ വയസ്സു വരുന്ന പയ്യന്‍.  കൌതുകം കൊണ്ട് നടപ്പിനിടയില്‍ തിരിഞ്ഞ് അവനെ നോക്കി. പേടിച്ചാണ് നില്‍പ്പ്.

“അഴിയ്ക്കെടാ മുണ്ടും ഷര്‍ട്ടും..”

ഗാര്‍ഡുമാരിലൊരാള്‍ അലറി. അവന്‍ വിറച്ചു കൊണ്ട് ഷര്‍ട്ടും ഉടുമുണ്ടും അഴിച്ചു കൈയില്‍ പിടിച്ചു. വെറും ഷഡ്ഡിയിലാണു നില്‍ക്കുന്നത്. പിന്നെ കണ്ട കാഴ്ച, ഒരു ഗാര്‍ഡ് അവന്റെ കഴുത്തിനു കുത്തിപ്പിടിച്ച് പുറകോട്ടു തള്ളിക്കൊണ്ടു പോകുന്നതാണ്. ഞെട്ടലോടെ ഞാന്‍ കണ്ണുകള്‍ പിന്‍‌വലിച്ച് വേഗം നടക്കാനാരംഭിച്ചു. പിന്നില്‍ നിന്നും “പടേ..പടേ”ന്നു അടിയുടെ ശബ്ദം! എന്താണു "നടയടി"യെന്നു മനസ്സിലായി. ഇവിടെ മറ്റൊരു സാഹചര്യത്തിലാണ് എത്തിപ്പെട്ടെതെങ്കില്‍ ഉറപ്പായും കിട്ടിയേനെ..!

കവാടത്തില്‍ നിന്നു നോക്കുമ്പോള്‍ ഇരുനൂറുമീറ്ററോളം അകലെ (ദൂരമൊക്കെ ഓര്‍മ്മയില്‍ നിന്നും എഴുതുന്നതാണ്, അത്ര കൃത്യമായിരിയ്ക്കണമെന്നില്ല ) ഉയര്‍ന്നു നില്‍ക്കുന്ന വലിയൊരു ടവര്‍ -കെട്ടിടം- കാണാം. അവിടെ നിന്നും പത്തോ ഇരുപതോ മീറ്റര്‍ താഴെയാണ് നാം നില്‍ക്കുന്നത്. അതായത് ടവറിനടുത്തേയ്ക്ക്  പോകുംതോറും കയറ്റമാണ്. പതിനഞ്ചു മീറ്ററോളം വിസ്താരമുള്ള ചരല്‍ വിരിച്ച വഴിയാണ്  ടവറിനടുത്തേയ്ക്ക്. വഴിയ്ക്കിരുവശവും അലങ്കാര ചെടികള്‍. സമയം ഒരു വിധം ഇരുട്ടി തുടങ്ങി. ഞങ്ങള്‍ പതിനാറു പേരും ഒരു വരിയായി, നിശബ്ദരായി  മുന്നോട്ട് നടന്നു. ഒരു ഗാര്‍ഡ് ഞങ്ങളെ അനുഗമിക്കുന്നുണ്ട്. അയാള്‍ പറഞ്ഞറിഞ്ഞു, ആ നടയടി മേടിച്ച പയ്യന്‍ ഒരു വിഗ്രഹമോഷണ കേസിലാണ് വന്നതെന്ന്. മോഷണം‍, ബലാത്സംഗം-പെണ്ണു കേസ് ഇവയിലുള്ളവരൊക്കെ ജയിലിലെത്തിയാല്‍ ഇടിച്ചു “കലക്കു”മത്രേ ! എന്നാല്‍ രാഷ്ട്രീയ കേസുകള്‍, കൊലക്കേസുകള്‍ എന്നിവയോട് ആ സമീപനമില്ല.

ഞങ്ങള്‍ ടവറിനടുത്തെത്തി. ഇരുട്ടു കാരണം അത്ര വ്യക്തമല്ലെങ്കിലും വളരെ വലുപ്പമുള്ള, വൃത്താകൃതിയുള്ള ഒരു കെട്ടിടമാണതെന്നു മനസ്സിലായി. “സെന്‍‌ട്രല്‍ ടവര്‍“ എന്നാണറിയപ്പെടുന്നത്. ജയിലിലെ ഏറ്റവും ഉയര്‍ന്ന ഭാഗത്താണ് അതിന്റെ സ്ഥാനം. അതിന്റെ മുകളില്‍ നിന്നാല്‍ ജയില്‍ പരിസരം മൊത്തം കാണാമത്രെ. നിരീക്ഷണോദ്ദേശത്തിലാണിത് നിര്‍മിച്ചിരിയ്ക്കുന്നത്.  ടവര്‍ കെട്ടിടത്തിന്റെ താഴെ നില സ്റ്റോര്‍ റൂം ഉണ്ടെന്നു തോന്നുന്നു. ഞങ്ങള്‍ ചെല്ലുന്നതും കാത്ത് രണ്ടു ഗാര്‍ഡുകള്‍ ടവര്‍ കെട്ടിടത്തിന്റെ വരാന്തയില്‍ നില്‍പ്പുണ്ട്. അവര്‍  ഞങ്ങള്‍ക്കോരോരുത്തര്‍ക്കും ഒരു കട്ടി ജമുക്കാളം (ചവക്കാളം), ഒരു അലുമിനിയ പ്ലേറ്റ്, ഒരു സ്റ്റീല്‍ ഗ്ലാസ് എന്നിവ തന്നു. ജമുക്കാളം എന്നാല്‍ മുക്കാല്‍ സെന്റിമീറ്റര്‍  കട്ടിയുള്ള ഒരു ബെഡ് ഷീറ്റെന്നു പറയാം. പായയ്ക്കു പകരം അതു  വിരിച്ചാണ് കിടന്നുറങ്ങേണ്ടത്. നാട്ടില്‍ കൂടി, കക്ഷത്തില്‍ ഒരു ബാഗും തിരുകി നാട്ടുകാരുടെയും പാര്‍ട്ടിക്കാരുടെയും ബഹുമാന്യ നേതാവായി നടന്ന ബേബിച്ചേട്ടന്‍ കക്ഷത്തില്‍ ജമുക്കാളം അമര്‍ത്തിപ്പിടിച്ച് അലുമിനിയപാത്രവും ഗ്ലാസുമായി നില്‍ക്കുന്നതു കണ്ടപ്പോള്‍ സത്യമായും ചിരി വന്നു പോയി. ഇവിടെ എല്ലാവരും സമന്മാരാണല്ലോ..!

വൃത്താകാരമായ സെന്‍‌ട്രല്‍ ടവറിനു ചുറ്റും പത്തു മീറ്ററോളം വരുന്ന മുറ്റമുണ്ട്. മുറ്റത്തിനതിരിട്ട് ചുറ്റും അഞ്ചടി പൊക്കമുള്ള കറുത്ത ഇരുമ്പു വേലി. ഈ ഇരുമ്പു വേലിക്കപ്പുറം വലിയ നെടും നീളമുള്ള കെട്ടിടങ്ങളാണ്. കരിങ്കല്ല് കെട്ടി കറുത്ത ചായമടിച്ചത്.  ഓരോ കെട്ടിടവും ഒരു ബ്ലോക്കാണ്. ഇങ്ങനെ ഒന്‍പതു ബ്ലോക്കുണ്ടെന്നാണ് അറിഞ്ഞത്. എല്ലാ ബ്ലോക്കിന്റെയും വേലി തുറക്കുന്നത് സെന്‍‌ട്രല്‍ ടവര്‍ മുറ്റത്തേയ്ക്കാണ്.

സമയം നന്നേ ഇരുട്ടിയിരിയ്ക്കുന്നു. അപ്പോഴാണ് ആരോ പറഞ്ഞത്, ഞങ്ങളുടെ നാട്ടുകാരനായ ഒരു യുവാവ് ഇവിടെയുണ്ടെന്ന്. അവനെ നമുക്കു രാമന്‍ എന്നു വിളിയ്ക്കാം. ഒരു കൊലകേസില്‍ പിടിയിലായതാണ്. അഞ്ചാറുപേര്‍ ഒന്നിച്ചിരുന്ന് മദ്യപിച്ചിട്ട്, എന്തോ വാക്കുതര്‍ക്കത്തിന്റെ പേരില്‍ ഒരുത്തനെ തല്ലി. അവന്‍ ചത്തു പോകുകയും ചെയ്തു. ഈ സംഭവം മറ്റെവിടെയോ ആണ് നടന്നത്. രാമന് ഞങ്ങളെയും ഞങ്ങള്‍ക്ക് രാമനെയും നല്ല പരിചയമുണ്ട്.

അങ്ങനെ അതും പറഞ്ഞു നില്‍ക്കുമ്പോള്‍ ഒരു ഗാര്‍ഡ്  വിളിച്ചു പറഞ്ഞു; കൂടെ ചെല്ലാന്‍. ഞങ്ങള്‍, പുതുതായി കിട്ടിയ ജംഗമവസ്തുക്കളുമായി അയാളുടെ പുറകെ ചെന്നു. ഒപ്പം വേറേ രണ്ടു ഗാര്‍ഡുകളും. അയാള്‍ ഒരു ബ്ലോക്കിന്റെ വേലി തുറന്നു. മുന്നില്‍ നല്ല ഇരുട്ട്. വേലിയ്ക്കല്‍ നിന്നും പത്തു മീറ്ററോളം മുന്‍പിലായി ഇറക്കത്തില്‍ കൂറ്റന്‍ ഓട്ടു കെട്ടിടം. രണ്ടു നിലയുടെ ഉയരമുണ്ട് ഭിത്തികള്‍ക്ക്. മുകളില്‍ വലിയ വെന്റിലേറ്ററുകള്‍. അതില്‍ കൂടി നേരിയ വെളിച്ചം കാണാം. പിന്നെ, തേനീച്ചകൂട്ടില്‍ നിന്നെന്ന പോലെ ഒരിരമ്പലും.

ഗാര്‍ഡുകളുടെ  കൈയിലെ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഞങ്ങള്‍ ആ കെട്ടിടത്തിലേയ്ക്കു നടന്നു. താഴേയ്ക്ക് നല്ല നീളമുണ്ട് കെട്ടിടത്തിന്. അല്പം ഉയര്‍ന്ന നല്ല വീതിയുള്ള  വരാന്ത നെടുനീളത്തില്‍. ഞങ്ങള്‍ അങ്ങോട്ടു കയറി. അതേ, അവിടെ വലിയൊരു വാതിലുണ്ട്. നല്ല ബലവത്തായ കനത്ത അഴികളാണ് അതിന്. ഉള്ളിലേക്കു നോക്കിയാല്‍ കാണാം കുറേ പേര്‍ ആകാംക്ഷയോടെ നില്‍ക്കുന്നത്.ഒരു ഗാര്‍ഡ് അഴിയിട്ട വാതിലിന്റെ കനത്ത പൂട്ടുകള്‍ തുറന്നു. ഞങ്ങളെ എണ്ണി നോക്കി ഉള്ളിലേയ്ക്ക് വിട്ടു. എന്നിട്ട് വാതില്‍ വീണ്ടും ഭദ്രമായി പൂട്ടി.

ഏതോ ഒരു വിചിത്ര ലോകത്തെത്തിപ്പെട്ട പ്രതീതി. വളരെ വലിയൊരു ഹാള്‍. കനത്ത തടി കഴുക്കോലുകളും മോന്തായവും. എല്ലത്തിനും നല്ല കറുപ്പു നിറം. ഭിത്തിയ്ക്ക് മങ്ങിയ വെള്ള നിറമാണ്. പണ്ട് ഇവ കറുപ്പായിരുന്നത്രേ. ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരാണ് വെള്ളയടിയ്ക്കാന്‍ ഉത്തരവിട്ടത്.  ആകെ മങ്ങിയ കുറച്ച് ബള്‍ബുകള്‍ മേല്‍ക്കൂരയില്‍ നിന്നും തൂങ്ങികിടന്നു പ്രകാശിയ്ക്കുന്നു, മഴക്കാലത്തെ ചന്ദ്രനെപോലെ.  പഴക്കം ചെന്നു തുരുമ്പിച്ച ഒന്നു രണ്ടു ഫാനുകള്‍ അരോചകമായ ഒച്ച കേള്‍പ്പിച്ചു കൊണ്ട് തിരിയുന്നുണ്ട്. ഒരീച്ചയ്ക്കു പോലും അതിന്റെ അടുത്തു കൂടെ ധൈര്യമായി പറക്കാം, അത്രയ്ക്കുണ്ട് കറക്കത്തിന്റെ സ്പീഡ്. ഹാളാകെ മൊത്തം ഒരു പുകപടലം തങ്ങി നില്‍ക്കുന്ന പോലെ. അതെല്ലാം പോട്ടെ, അസംഖ്യം മനുഷ്യര്‍ അവിടവിടെ നില്‍ക്കുകയും ഇരിയ്ക്കുകയും ചെയ്യുന്നു. ചിലര്‍ ഞങ്ങളെ തുറിച്ചു നോക്കി. ചിലരാകട്ടെ, ഗൌനിച്ചതേയില്ല. ചിലര്‍ തകൃതിയായി വര്‍ത്തമാനം പറയുകയാണെങ്കില്‍ ചിലര്‍ മൌനമായി മച്ചും നോക്കിയിരിയ്ക്കുന്നു.  ഒരു വല്ലാത്ത ഇരമ്പം ചെവിയില്‍ മുഴങ്ങിക്കൊണ്ടേ ഇരുന്നു. ചെറുപ്പത്തില്‍ കഥകളില്‍ വായിച്ച യമലോകമാണോ ഇത്?

ഈ കെട്ടിടം മുകളില്‍ നിന്നും താഴേയ്ക്ക് ഇറക്കത്തിലായിട്ടാണല്ലോ നിര്‍മാണം. അതു കൊണ്ട് മൂന്നു തട്ടായിട്ടാണ് തറ നിരപ്പ്. ഓരോ നിരപ്പില്‍ നിന്നും അടുത്തതിലേയ്ക്ക് നാലഞ്ചു സ്റ്റെപ്പുകളുണ്ട്. അത്തരമൊരു സ്റ്റെപ്പിന്റെ മുന്നിലാണ് ഞങ്ങള്‍. മുകളിലേയ്ക്കു പോകാം എന്നു കരുതി ഞങ്ങള്‍ സ്റ്റെപ്പു കയറി.

മുകളിലെത്തുമ്പോഴതാ രാമന്‍ ചിരിച്ചു കൊണ്ട് മുന്നില്‍ ! രാമനും അന്തം വിട്ടുകാണും. നാട്ടിലെ നേതാക്കന്മാരും മാന്യന്മാരുമല്ലേ പ്ലേറ്റും ഗ്ലാസും പിടിച്ച് അവന്റെ മുന്നില്‍.

ആദ്യത്തെ അന്തംവിടലെല്ലാം കഴിഞ്ഞതോടെ രാമന്‍ ഞങ്ങളോട് ലോഹ്യം ചൊദിച്ചു.  അന്നത്തെ സാഹചര്യത്തില്‍ ധാരാളം പാര്‍ട്ടിക്കാര്‍ ജയിലിലേയ്ക്കു വരുന്നതിനാല്‍ ഞങ്ങള്‍ അവിടെ എത്തിയതിനെ കുറിച്ച് അവനും അത്ര വലിയ പ്രത്യേകത തോന്നാന്‍ വഴിയില്ല. തറയില്‍ ഇരു വശത്തും നിര നിരയായി ഒരു കട്ടിലിന്റെ രൂപത്തിലുള്ള സിമന്റു ബ്ലോക്കുകള്‍ പണിതിട്ടിട്ടുണ്ട്. “യാത്ര“ സിനിമയിലൊക്കെ കണ്ടിട്ടുണ്ടല്ലൊ അതു തന്നെ. നിലവില്‍ ഈ ബ്ലോക്കുകള്‍ ഒന്നും ഒഴിവില്ല. തറ തന്നെ ശരണം. നമ്മുടെ സര്‍ക്കാര്‍ ആശുപത്രി പോലെ. അപ്പോള്‍ രാമന്‍ വിളിച്ചൂ:

“വാ.. അവിടെ വലിയ കുഴപ്പമില്ലാത്ത സ്ഥലമുണ്ട്.”

അവന്‍ പറഞ്ഞ ഭാഗത്തേയ്ക്കു ഞങ്ങള്‍ ചെന്നു. രണ്ടു സിമന്റ് ബ്ലോക്കുകള്‍ക്കിടയില്‍ ഒരു ജമുക്കാളം വിരിയ്ക്കാനുള്ള സൌകര്യമുണ്ട്. അങ്ങനെ വിവിധ ഭാഗത്തായി തറയില്‍ ഞങ്ങളെല്ലാം സ്ഥലം കണ്ടെത്തി ജമുക്കാളം വിരിച്ചു. സര്‍ക്കാര്‍ ഔദാര്യപൂര്‍വം തന്ന പ്ലേറ്റും ഗ്ലാസും തലക്കല്‍ വച്ചു.

സമയം ഏകദേശം രാത്രി ഏഴര ആയിക്കാണും. ഇന്നു വെളുപ്പിനു തുടങ്ങിയ കഷ്ടപ്പാടാണ്. കട്ടന്‍ കാപ്പിയും കുടിച്ചിറങ്ങി, ലോക്കപ്പില്‍ കുറച്ചു വിശ്രമിച്ചു, കോടതിയില്‍ കയറിയിറങ്ങി, അവസാനം ജയിലിലെത്തി. അറിയാതെ മനസ്സ് വീട്ടിലേയ്ക്കു പോയി. അമ്മ എന്തു ചെയ്യുകയായിരിയ്ക്കും? പോലീസ് പിടിച്ചതൊക്കെ അറിഞ്ഞുകാണും. ഒരു പക്ഷെ ജയിലിലായതും അറിഞ്ഞു കാണും. പാവം വല്ലാതെ വിഷമിയ്ക്കുന്നുണ്ടാവും. ഞാനാണെങ്കില്‍ ഏകപുത്രന്‍. അല്പം രാഷ്ട്രീയമുണ്ടെന്നല്ലാതെ മറ്റു കുഴപ്പങ്ങള്‍ക്കൊന്നും പോകാറില്ല. നാട്ടില്‍ അങ്ങനെ ചീത്തപേരുമില്ല. ഏതു പാതിരാത്രിയിലും, ഞാന്‍ എത്താതെ, എനിയ്ക്കു ചോറു വിളമ്പി തരാതെ അമ്മ ഉറങ്ങില്ല. കുറച്ചു നാള്‍ മുന്‍പ് ഞാന്‍ വീണു വലതുകാല്‍ ഉളുക്കി കിടന്നപ്പോള്‍, അവര്‍ വന്ന് എന്റെ കാല്‍ മടിയില്‍ വച്ച് കുഴമ്പിട്ട് തിരുമ്മിയത് ഓര്‍ത്തു പോയി. ഒരു കൊച്ചു കുട്ടിയോടുള്ള അതേ വാത്സല്യം മനസ്സില്‍ സൂക്ഷിയ്ക്കുന്നു അവര്‍ എപ്പോഴും. ആ എന്റെ ഇപ്പൊഴത്തെ അവസ്ഥ അമ്മയെ എത്രമാത്രം വേദനിപ്പിയ്ക്കുന്നുണ്ടാവും! പൊതുവെ പോലീസ് സ്റ്റേഷന്‍, ജയില്‍ ഇവയൊക്കെ മര്‍ദനത്തിന്റെ പര്യായങ്ങളാണല്ലോ? രാഷ്ട്രീയ പോരാട്ടങ്ങളുടെ വഴിയില്‍ ഇങ്ങനെ എത്ര അമ്മമാരുടെ കണ്ണീര്‍ വീണു കിടപ്പുണ്ട് !

എന്റെ കൂടെ നല്ലൊരു സുഹൃത്തായ സുകുമാരനും ഉണ്ടായിരുന്നു. ഞങ്ങള്‍ ഒരേ ജമുക്കാളത്തില്‍ കിടക്കാമെന്നു വിചാരിച്ചു. അല്പം പേടിയില്ലാതെയില്ല. ചുറ്റും കുറ്റവാളികളാണ് (?). പലരെയും ഒറ്റനോട്ടം കൊണ്ടു തന്നെ മതിയായി. കറുത്തിരുണ്ട കൂറ്റന്മാര്‍. (കറുപ്പ് നിറം ഭീകരതയുടെ ലക്ഷണമായി ഉദ്ദേശിച്ചല്ല ഇപ്പറഞ്ഞത്, ആ രാത്രിയില്‍ കണ്ടവരെല്ലാം അങ്ങനെ തോന്നിയതു കൊണ്ടു മാത്രമാണ് ). കള്ളനെയും കൊലപാതകിയെയും ബലാത്സംഗക്കരനെയും രാഷ്ട്രീയക്കാരനെയും ഒരേ ഹാളിലാണല്ലോ ഇട്ടിരിയ്ക്കുന്നത്. ഞങ്ങള്‍ ഒരു ജമുക്കാളം വിരിച്ചു, മറ്റേത് ചുരുട്ടി തലയിണയാക്കി വച്ചു. പുതപ്പിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. കാരണം, നല്ല ഉഷ്ണമുണ്ട് ഹാളില്‍. ധാരാളം കൊതുകുകള്‍ മൂളിപറക്കുന്നു. ഒരു സൈഡില്‍ ഭിത്തിയോടു ചേര്‍ന്ന് രണ്ടുമീറ്റര്‍ ചതുരത്തില്‍ ഒരു ചെറിയ ബണ്ട് കെട്ടിയിരിയ്ക്കുന്നു. അതിനകത്ത് ഒരു റബര്‍ തൊട്ടിയുണ്ട്. അവിടം മൂത്രമൊഴിയ്ക്കാനുള്ള സ്ഥലമാണ് ! അതിന്റെ ഒരു നാറ്റവും ഹാളില്‍ അല്പമുണ്ടായിരുന്നു.

ഞങ്ങള്‍ ഇരിയ്ക്കുന്ന ഭാഗത്തിനു ഇരു വശവുമുള്ള  “കട്ടില്‍ ബ്ലോക്കി“ല്‍ പ്രായമുള്ള രണ്ടു പേരാണ് കിടക്കുന്നത്. അവര്‍ ഞങ്ങളെ ശ്രദ്ധിച്ചേ ഇല്ല. എന്തൊക്കെയോ ആലോചിച്ച് കിടക്കുന്നു. പല “കട്ടിലി”ന്മേലും ആള്‍ക്കാര്‍ കൂട്ടം കൂടിയിരുന്നു വര്‍ത്തമാനം പറയുന്നു. ഓരോരുത്തരും ഓരോ സംഘമാണെന്നു തോന്നുന്നു.
ഞങ്ങളോടൊപ്പമുള്ളവരെല്ലാം അവിടവിടെയായി തറയില്‍ വിരിവച്ചു കൂടി. കഠിനമായ ക്ഷീണം പലര്‍ക്കുമുണ്ട്.
ഇതിനിടെ രാമന്‍ എല്ലാവരുടെയും അടുത്തു വന്ന് സൌകര്യങ്ങളൊക്കെ തൃപ്തികരമല്ലേ എന്നു പരിശോധിച്ചു.
അവന് സ്വന്തമായി ഒരു “കട്ടില്‍“ ബ്ലോക്കുണ്ട്, ഭാഗ്യവാന്‍!!

 ഞാനും സുകുമാരനും അല്പനേരം മുഖത്തോടു മുഖം നോക്കി. സുകുമാരന്‍ ഏതു ബുദ്ധിമുട്ടിനിടയിലും ചിരിയ്ക്കാന്‍ കഴിയുന്ന ഒരപൂര്‍വ മനുഷ്യനാണ്. ഇവിടെയും പുള്ളി ചിരിച്ചു. ആലക്കോട് ഒരു കടയില്‍ ജോലിചെയ്യുന്നു ആ സാധു. കടയുടെ മുതലാളി, ഒരു പാര്‍ടി അനുഭാവിയുടെ ബന്ധുവാണ്. അതുകൊണ്ട് ബന്ധുവും അയാളുടെ പണിക്കാരനും കേസില്‍ ഉള്‍പ്പെട്ടു! കാശുള്ളതു കൊണ്ട് ബന്ധു എങ്ങനെയൊ കേസില്‍ നിന്നും ഊരിയെടുത്തു, എന്നാല്‍ പണിക്കാരന്‍ കുടുങ്ങി.

 നേരത്തെ പുറത്തു നിന്നും ഭക്ഷണം കഴിച്ചതിനാല്‍ വിശപ്പൊന്നുമില്ല. എന്നാല്‍ ചെറിയ ദാഹമുണ്ട്. എന്തു കാര്യം,  തല്‍ക്കാലം സഹിയ്ക്കുകയല്ലാതെ മാര്‍ഗമില്ലല്ലോ? മൂത്രമൊഴിക്കാന്‍ സൈഡില്‍ സൌകര്യമുണ്ട്. എന്നാല്‍ ഹോട്ടല്‍ ഭക്ഷണം വയറ്റില്‍ പിടിയ്ക്കാതെ വല്ല വയറിളക്കവും വന്നാല്‍..?

അങ്ങനെയൊന്നും സംഭവിക്കല്ലേ എന്നു പ്രാര്‍ത്ഥിച്ച് ഞങ്ങള്‍ കിടന്നു. മുഖത്തും കൈകളിലുമൊക്കെ കൊതുകുകള്‍ മൂളി വന്നിരുന്നു. അതിനെ കൈകൊണ്ട് ആട്ടുമ്പോഴത്തെ കാറ്റില്‍ ഉഷ്ണം അല്പം അടങ്ങി. അങ്ങനെ, അറിയാതെ എപ്പോഴോ ഉറങ്ങിപ്പോയി...

(തുടരും )

12 comments:

  1. ആദ്യഭാഗത്തേക്കാള്‍ നന്നായി...

    ReplyDelete
  2. വായന തുടരുന്നു...
    അടുത്ത ഭാ‍ഗങ്ങളും പോരട്ടെ.

    ReplyDelete
  3. അടുത്ത ഭാഗത്തിനായി കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്ത്.

    ReplyDelete
  4. എല്ലാ ഭാഗങ്ങളും വായിച്ച് കൊണ്ടിരിക്കുന്നു.

    ReplyDelete
  5. നന്നായി
    ജയില്‍ ഒരു വിചിത്ര ലോകമായി തോന്നി
    ബാക്കി കാത്തിരിക്കുന്നു

    ReplyDelete
  6. സൂരേഷ്6 September 2010 at 03:23

    നന്നാവുന്നു...തുടരട്ടേ...

    ReplyDelete
  7. വീണ്ടും തകര്ത്തു . അടുത്തതിനായി.......

    ReplyDelete
  8. Entey oru friendinum undayi 2 dhivasathey dubai jail vasam. Dubai jail khadhayum ekadhesam ithu poley thanney

    ReplyDelete
  9. 3 ഭാഗങ്ങള്‍ ഒരുമിച്ചു വായിച്ചു, നല്ല എഴുത്തു തന്നെ. ബാക്കി ഭാഗം വായിക്കനമെന്നു തോന്നിപ്പിക്കുന്ന രീതി.. credibility, readability.. ഒക്കെ വേണ്ടത്ര ഉണ്ട്.
    ആശംസകള്‍

    ReplyDelete
  10. Raman had a place for himself.Will he be counted among haves and others among have not?. Interesting? Reality? Fact!.

    ReplyDelete
  11. വളരേ നന്നായിരിക്കുന്നു എഴുത്ത്... അഭിനന്ദനങ്ങള്‍ !

    ReplyDelete
  12. ഒന്ന് പോയാലോ എന്ന് തോന്നിപോകുന്നു.........നമ്മുടെ എം.വി...ജയരാജന്‍...ജയിലില്‍ പോവണം അതൊരു നല്ല അനുഭവമാണെന്ന് പറഞ്ഞപ്പോ പോലും....പോവാന്‍ തോന്നിയിട്ടില്ല........വായനക്കാരെ അങ്ങോട്ട്‌ ആകര്‍ഷിക്കുന്ന എഴുത്ത്...........................ആരും വഴിതെറ്റാതിരിക്കട്ടെ........................

    ReplyDelete