Ind disable

Tuesday 31 August 2010

സെന്‍‌ട്രല്‍ ജയിലില്‍ പത്തുദിവസം:- (ഭാഗം-1)

കണ്ണൂര്‍ നഗരത്തില്‍ നിന്നും ദേശീയപാതയിലൂടെ വടക്കോട്ട് തളിപ്പറമ്പ് ഭാഗത്തേയ്ക്ക് സഞ്ചരിച്ചാല്‍ ഉദ്ദേശം മൂന്നു കിലോമീറ്റര്‍ കഴിയുമ്പോള്‍ “പള്ളിക്കുന്ന്” എന്ന ഭാഗത്തെത്തും. ഞങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെടുന്ന വിവിധ സ്ഥാപനങ്ങളാല്‍ അനുഗ്രഹീതമാണ് ഇവിടം. കണ്ണൂര്‍ എഫ്.എം റേഡിയോ സ്റ്റേഷന്‍, ദൂര്‍ദര്‍ശന്‍ പ്രസരണ കേന്ദ്രം (ഇത് അവിടെ നിന്നും മറ്റൊരിടത്തേയ്ക്ക് മാറ്റിയെന്നു തോന്നുന്നു), കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജ്, ദേശാഭിമാനി പത്ര ഓഫീസ്, മില്‍മ ഡയറി അങ്ങനെ പലതും. എന്നാല്‍ ഇതിനെയെല്ലാം വെല്ലുന്ന ഒരു “മഹാ സ്ഥാപനം” അവിടെ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.

“കണ്ണൂര്‍ സെന്‍‌ട്രല്‍ ജയില്‍”.

 അഞ്ചാള്‍ പൊക്കമുള്ള കനത്ത മതില്‍ കെട്ടിനുള്ളില്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ആയിരക്കണക്കിനു പേര്‍ അതിനുള്ളില്‍ ജീവിയ്ക്കുന്നു. ജയില്‍ വളപ്പില്‍  വളര്‍ന്നുയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ മാവുകളുടെ തലപ്പുകള്‍ മാത്രമേ പുറമേ നിന്നു നമുക്കു കാണാനാവൂ. ദേശീയപാതയ്ക്ക്  മുകള്‍ ഭാഗത്ത് നെടുനീളത്തില്‍ ജയില്‍ പരന്നു കിടക്കുന്നു. അനേകം ആത്മാക്കള്‍ അതിലെ പറന്നു നടക്കുന്നതായി തോന്നും ഇരുണ്ട കൂറ്റന്‍ മതിലുകള്‍ കണ്ടാല്‍. റോഡിനു താഴെ ഭാഗത്ത് ജയില്‍ ഉദ്യോഗസ്ഥരുടെ ക്വാട്ടേഴ്സുകളും മൈതാനവും ആണ്. ക്വാട്ടേഴ്സുകള്‍ക്കിടയിലുള്ള ഭാഗത്തൊക്കെ കപ്പയും വാഴയും നട്ടിരിയ്ക്കുന്നു. ഇതിനിടയില്‍ കൂടി വെള്ളം നിറച്ച കന്നാസുകളുമായി, തോര്‍ത്തുടുത്ത തടവുകാര്‍ പോകുന്നതു കാണാം.  കണ്ണൂരില്‍ പഠിയ്ക്കുന്ന കാലത്ത് നിത്യവും ഈ കാഴ്ച കാണാറുണ്ട്. ഞാനല്‍ഭുതപെട്ടിട്ടുണ്ട്, എന്തു ധൈര്യത്തിലാണ് ഈ തടവുകാരെ ഇങ്ങനെ പുറത്തു കൂടി വിട്ടിരിയ്ക്കുന്നത് എന്ന്. പിന്നീടാണ് അറിഞ്ഞത്, തടവു കാലാവധി  തീരാറായ, മര്യാദക്കാരായ ആള്‍ക്കാരാണിവര്‍ എന്ന്.

ജയില്‍ നിത്യക്കാഴ്ചയായ ആ കാലത്തൊക്കെ അതിനുള്ളിലെ ലോകമെന്തെന്ന് അറിയുവാനൊരു കൌതുകമുണ്ടായിരുന്നു. എന്നാല്‍ കുറ്റവാളിയായിട്ടല്ലാതെ എങ്ങനെ പോകും?  അതു  കൊണ്ട് അതൊരാഗ്രഹം മാത്രമായി മനസ്സില്‍ സൂക്ഷിച്ചു. പിന്നെ പല സിനിമയിലും കണ്ടിട്ടുണ്ടല്ലോ ഈ ജയില്‍. “സദയം” പോലുള്ള സിനിമയിലൊക്കെ അതു നന്നായി ഫീല്‍ ചെയ്യും. ഏതായാലും എന്റെ ഒട്ടുമിക്ക ആഗ്രഹങ്ങളും സാധിച്ചു തരുന്നതില്‍, അല്പം വൈകിയായാല്‍ പോലും, ദൈവം തമ്പുരാന്‍ ശ്രദ്ധിയ്ക്കാറുണ്ടെന്ന് എനിയ്ക്ക് എത്രയോവട്ടം ബോധ്യമായിരിയ്ക്കുന്നു, ഇക്കാര്യത്തിലടക്കം!

പോലീസ് ലോക്കപ്പ്, സെന്‍‌ട്രല്‍ ജയില്‍ ഇവരണ്ടും ശരീര ക്ഷതമേല്‍ക്കാതെ അടുത്തറിയാനും അനുഭവിച്ചറിയാനും ഈയുള്ളവനൊരു മഹാഭാഗ്യം ഉണ്ടായി. സാധാരണ ഇത്തരം അനുഭവങ്ങള്‍ ഉള്ളവര്‍ അതു മറച്ചു വയ്ക്കാനാണ്  ആഗ്രഹിയ്ക്കുന്നതെങ്കില്‍, ഞാനതു നിങ്ങളുമായി പങ്കു വയ്ക്കാനാഗ്രഹിയ്ക്കുന്നു. എന്താണ് അവിടുത്തെ ജീവിതമെന്ന് നാം അറിയുന്നത് നല്ലതാണ്.

പഠനശേഷമുള്ള കുറച്ചുകാലം രയറോത്ത് രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു മുഖ്യതൊഴില്‍. ഞങ്ങള്‍ കുറച്ച് യുവാക്കളും മൂത്ത സഖാക്കളും ചേര്‍ന്ന് രയറോത്ത് വിപ്ലവ പാര്‍ട്ടിയ്ക്ക് കുറെ അടിത്തറ ഉണ്ടാക്കിയെടുത്തു. തികച്ചും യാഥാസ്തിതിക മൂരാച്ചി രാഷ്ട്രീയ മനോഭാവമുണ്ടായിരുന്ന ഇവിടെ ഇത്തരം ഒരു മാറ്റം വന്നത്, കുറെ പേരെയെങ്കിലും അലോസരപെടുത്തുന്നുണ്ടായിരുന്നു. അതിന്റേതായ ചെറിയ ഉരസലുകള്‍ വല്ലപ്പോഴും ഉണ്ടാകുകയും ചെയ്തിരുന്നു. എങ്കിലും അതൊക്കെ പെട്ടെന്നു കെട്ടടങ്ങും. രയറോം പുഴ വീണ്ടും ശാന്തമായൊഴുകും.

പൊതുവെ വിപ്ലവ പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ അണികള്‍ക്ക് ആവേശമാണ്. അതു വിജയിപ്പിയ്ക്കാന്‍ അവര്‍ കൈയും മെയ്യും മറന്ന് രംഗത്തിറങ്ങും. രയറോത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പാര്‍ടിയുടെ തളിപ്പറമ്പ് ഏരിയ സമ്മേളനം അവിടെ വച്ചു നടത്താന്‍ തീരുമാനമെടുത്തു; ഞങ്ങളുടെയെല്ലാം ആഗ്രഹവും നിര്‍ബന്ധവും മൂലം. . ഇക്കാലത്ത് ഞാന്‍ തളിപ്പറമ്പിലാണ് ജോലിയും താമസവും. ആഴ്ചയിലൊന്നു വരും. അപ്പൊഴുള്ള പാര്‍ടി ബന്ധം മാത്രമേയുള്ളു. ഭാസിയെ പോലുള്ള  ചെറുപ്പക്കാര്‍ നേതൃരംഗത്തുണ്ട്. അങ്ങനെ, പാര്‍ടി സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ രയരോത്തു തകൃതിയായി നടന്നു വരുമ്പോഴാണ് ആ വാര്‍ത്ത കേള്‍ക്കുന്നത്.

”കൂത്തുപറമ്പില്‍ അഞ്ചു യുവാക്കള്‍ പോലീസ് വെടിയേറ്റു മരിച്ചു..!”

ഈ വാര്‍ത്ത കണ്ണൂര്‍ ജില്ലയിലുണ്ടാക്കിയ പ്രകമ്പനം വിവരണാതീതമാണ്. രണ്ടു ദിവത്തേയ്ക്ക് ഒരൊറ്റ പോലീസുകാരന്‍ പോലും പുറത്തിറങ്ങിയിട്ടില്ല എന്നത് അതിശയോക്തിയില്ലാത്ത സത്യം മാത്രം. ആലക്കോട് പോലീസ് സ്റ്റേഷനു മുന്‍പില്‍ പലവട്ടം പാര്‍ട്ടിക്കാര്‍ കൂട്ടമായി നിന്ന് വെല്ലുവിളിയും പ്രകോപനവുമുണ്ടാക്കി.  ജാഥ നടത്തി. പല സ്ഥലങ്ങളിലും അക്രമങ്ങള്‍ അരങ്ങേറി കൊണ്ടിരുന്നു. കണ്ണൂര്‍ നഗരത്തില്‍ പട്ടാളം റൂട്ട് മാര്‍ച്ച് നടത്തിയാണ് ശാന്തത പുന:സ്ഥാപിച്ചത്.
ഇതോടെ രയറോത്ത് നിശ്ചയിച്ചിരുന്ന സമ്മേളനം മാറ്റി വച്ചു. അവിടെ ആകെ ഒരു സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നെങ്കിലും അക്രമമൊന്നുമുണ്ടായില്ല.

അങ്ങനെയിരിയ്ക്കെ, അടുത്തദിവസം രാത്രി പാര്‍ടി അനുഭാവിയായ ഒരു ജീപ്പ് ഡ്രൈവറും സുഹൃത്തായ മറ്റൊരു വ്യക്തിയും സൌഹൃദ സംഭാഷണം നടത്തവേ, തമാശയായി ഡ്രൈവര്‍ ജീപ്പ് റെയിസാക്കി അല്പം പുക വര്‍ഷിച്ചു. ഇത് ചെറിയൊരു വാക്കു തര്‍ക്കം ഉണ്ടാക്കി. അതു കണ്ട് ഒരു മൂത്ത സഖാവ് ഇതില്‍ ഇടപെടുകയും അത് വളര്‍ന്ന് അടിപിടിയുണ്ടാകുകയും , സഖാവ് മര്‍ദ്ദനമേറ്റ് ആശുപത്രിയിലാകുകയും ചെയ്തു. അന്നത്തെ സാഹചര്യത്തില്‍ പ്രകോപിതരായ പാര്‍ടിപ്രവര്‍ത്തകര്‍‍, ഈ അടിപിടിയ്ക്കു കാരണഭൂതനായ വ്യക്തിയെ പിറ്റേ ദിവസം രാത്രി വീടു കയറി ആക്രമിച്ചു. അദ്ദേഹത്തിനും അമ്മയ്ക്കും സഹോദരിയ്ക്കും പരിയ്ക്കു പറ്റുകയും ചെയ്തു. ഈ തല്ലു സംഘത്തില്‍ തേര്‍ത്തല്ലി പോലുള്ള സ്ഥലങ്ങളില്‍ നിന്നും ആരൊക്കെയോ ഉള്‍പ്പെട്ടിരുന്നുവത്രേ.

എന്തായാലും പിറ്റേന്നത്തെ പത്രങ്ങളില്‍ വെണ്ടക്ക നിരന്നു.

“വീടുകയറി ഒരു കുടുംബത്തെ ഒന്നാകെ വെട്ടിയരിഞ്ഞു!”

മര്‍ദനമേറ്റ വ്യക്തി ഭരണ പക്ഷത്തെ ഒരു ചെറു പാര്‍ടിയുടെ ജില്ലാ നേതാവായിരുന്നത്രേ! സംഭവം നിയമസഭയില്‍ വരെയെത്തി..!പോലീസ് ഊര്‍ജിതമായി. അന്വേഷണം റോന്തു ചുറ്റല്‍, റെയ്ഡ്. പുറമേ നിന്നും “മനുഷ്യാവകാശ” പ്രവര്‍ത്തകര്‍ രയറോത്തെത്തി. അക്രമത്തിനെതിരെ കവിത ചൊല്ലലും ധര്‍ണയും ഉണ്ടായി !

പ്രമുഖരായ പാര്‍ടി നേതാക്കള്‍ ഉള്‍പ്പെടെ പതിനഞ്ചു പേരുടെ പേരില്‍ കേസെടുത്തു. അവരെല്ലാം ഒളിവിലായി.

അപ്പോള്‍ ഞാന്‍ രയറോത്തുണ്ട്. തളിപ്പറമ്പ് ഓഫീസ് അവധിയിലാണ്, എങ്ങും കുഴപ്പങ്ങളാണല്ലോ. ഞാന്‍ മിക്കവാറും രയറോത്തു വരുകയും സംഭവഗതികള്‍ നിരീക്ഷിയ്ക്കുകയും ചെയ്തു വന്നു. പ്രതികളായവരെ കുറിച്ചോര്‍ത്തു സഹതപിയ്ക്കുകയും ചെയ്തു, എല്ലാവരും എന്റെ അടുത്ത സഖാക്കളാണല്ലോ!  തുടര്‍ ദിവസങ്ങളില്‍ പ്രതികളില്‍ രണ്ടുപേര്‍ പിടിയിലായി.

പ്രമുഖ പാര്‍ടി ആയതിനാല്‍, പോലീസ്  റെയ്ഡ് പലപ്പോഴും പ്രഹസനമായിരിയ്ക്കും. മുന്‍‌കൂട്ടി അറിയിച്ച ശേഷമേ വരുകയുള്ളൂ. തന്നെയുമല്ല, പ്രതിപട്ടികയൊക്കെ കൃത്യമായി ലഭിച്ചു. പോലീസുമായി എപ്പോഴും ഒരു കമ്യൂണിക്കേഷന്‍ ഉണ്ടായിരിയ്ക്കും.

അങ്ങനെയൊരു ദിവസം ഞാന്‍ രയറോത്ത് നില്‍ക്കുമ്പോള്‍, ഒരു വലിയ സഖാവ് അവിടെയെത്തി. എന്നെ കണ്ടപാടെ വിളിച്ചു മാറ്റി നിര്‍ത്തിയിട്ടു പറഞ്ഞു:

“ബിജു ഒന്നു സൂക്ഷിച്ചോണം!”

“എന്തിന്?” ഞാനല്‍ഭുതപ്പെട്ടു.

“ബിജുവിന്റെ പേരും പ്രതിപട്ടികയിലുണ്ടെന്നാണ് അറിഞ്ഞത്..!”

ഒരു ഞെട്ടല്‍. തൊണ്ട വരണ്ടതു പോലെ. ഒരു കുടുംബത്തെ ആക്രമിച്ചു വധിയ്ക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായിരിയ്ക്കുന്നു ഞാന്‍ ! സംഭവദിവസം സ്വന്തം വീട്ടില്‍ കിടന്നുറങ്ങിയ ഈ ഞാന്‍..! എനിക്കല്‍ഭുതം തോന്നി. ഈ ആക്രമിയ്ക്കപെട്ടയാളും അയാളുടെ അനുജനുമായി വളരെ അടുത്ത സുഹൃത് ബന്ധമുള്ളയാളാണു ഞാന്‍. അതറിയാന്‍, ഇതിനു  ഏതാനും ആഴ്ച മുന്‍പ് നടന്ന കാര്യം അറിയണം. ഈ അനുജന് ബാങ്കില്‍ കുറച്ചു സ്വര്‍ണം പണയം വെയ്ക്കേണ്ടിയിരുന്നു. എന്നാല്‍ എന്തോ ചില പ്രശ്നങ്ങളാല്‍ കക്ഷിയ്ക്ക് അവിടെ ഇടപാടു നടക്കില്ല. അന്ന് നാലു പവന്‍ ആഭരണങ്ങള്‍ എന്റെ കൈയില്‍ തന്നിട്ട് പണയം വച്ചു കൊടുക്കാന്‍ അപേക്ഷിച്ചു. ഞാന്‍ പണയം വച്ചു നല്‍കുകയും ചെയ്തു. ആ ഇടപാടടക്കം നില നില്‍ക്കേയാണ് ഞാനിപ്പോള്‍ അവരെ ആക്രമിച്ചതിന് പ്രതിയായിരിയ്ക്കുന്നത്!

എന്റെ ഏറ്റവും വലിയ വിഷമം ഇതെങ്ങിനെ വീട്ടിലറിയിയ്ക്കും എന്നതാണ്. അമ്മയുടെ പ്രതികരണം എന്താവുമെന്നറിയില്ല. വിവാഹിതനായിട്ടില്ലാത്തതിനാല്‍  ആ ഒരു വിഷമം ഇല്ല. ഉള്ളില്‍ കനത്ത ഭാരവുമായാണ് ഞാനന്ന് വീട്ടിലെത്തിയത്. വീടിനു താഴെ ഏതെങ്കിലും ജീപ്പിന്റെ ശബ്ദം കേട്ടാല്‍ ആകെ പരിഭ്രാന്തനാകും. പോലീസാണെങ്കിലോ? അവര്‍ വന്ന് അമ്മയുടെ മുന്‍പില്‍ വച്ച് പിടിച്ചു കൊണ്ടു പോകുക എന്നത് ചിന്തിയ്ക്കാന്‍ കൂടി കഴിഞ്ഞില്ല. ഞാന്‍ ചെവി കൂര്‍പ്പിച്ച് ജാഗ്രതയോടെ കിടന്നു. ഉറക്കം വന്നില്ല.

പിറ്റേന്ന് മറ്റു സഖാക്കന്മാരുമായി ബന്ധപെട്ടു. അപ്പോഴാണ് ഭാസിയടക്കം പ്രധാനപെട്ട എല്ലാവരും പ്രതികളാണ് എന്നറിഞ്ഞത്. ആദ്യ ലിസ്റ്റില്‍ ഞങ്ങളാരും ഉണ്ടായിരുന്നില്ല. ഏറെ രസകരം, പാര്‍ട്ടിക്കാരോട് സുഹൃത് ബന്ധം പുലര്‍ത്തുന്നവരടക്കം കേസി പ്രതികളാക്കപ്പെട്ടു എന്നതാണ്. വ്യക്തമായ പ്ലാനിങ്ങോടെ ആരുടെയൊക്കെയോ കൈകള്‍ ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചു.

ഇതിനിടെ ധാരാളം കിംവദന്തികളും പ്രചരിച്ചു. ആക്രമിയ്ക്കപ്പെട്ട കുടുംബത്തിലെ അമ്മ മരിച്ചു എന്നു വരെ വാര്‍ത്ത പരന്നു. അതോടെ പ്രതികളായവര്‍ കൂടുതല്‍ ഭയന്നു. സംഗതി കൊലക്കേസായി മാറും. മറ്റൊന്ന്, പ്രതികളുടെ വീടുകളില്‍ ഗുണ്ടാ ആക്രമണം ഉണ്ടാകും എന്നതാണ്. എന്നാല്‍ ഇതൊക്കെ ചിലരുടെ പ്രചരണം മാത്രമാണെന്ന് പിന്നെ ബോധ്യമായി.

ഇത്തരം സാഹചര്യത്തില്‍ നമ്മള്‍ പെട്ടാല്‍, നമ്മുടെ ബന്ധങ്ങളുടെ തീവ്രത അളക്കാന്‍ പറ്റുമെന്നെനിയ്ക്ക് ബോധ്യമായി. മിക്കവാറും പോകുമായിരുന്ന ഒരു വീട്ടില്‍ നിന്ന്, ഞാനവിടെ ചെന്നപ്പോള്‍ “അധിക നേരം അവിടെ നില്‍ക്കണ്ടാ” എന്ന് മുഖത്തു നോക്കിയുള്ള നിര്‍ദേശം കിട്ടി. അതേ സമയം മറ്റൊരു വീട്ടിലെ അമ്മച്ചി, എന്നെ വിളിച്ചിരുത്തി സ്നേഹത്തോടെ കാര്യങ്ങള്‍ ചോദിയ്ക്കുകയും എന്നെ പ്രതിയാക്കിയവരെ പ്രാകുകയും ചെയ്തു !

സംഭവം നടന്നിട്ട് ഒരാഴ്ചയായിട്ടും പ്രധാനപെട്ട ആരെയും പിടികൂടാത്തതിന് മുകളില്‍ നിന്നും പോലീസിനു മേല്‍ സമ്മര്‍ദ്ദം ഏറി വന്നു. അവര്‍ അക്കാര്യം രഹസ്യമായി അറിയിയ്ക്കുകയും ചെയ്തു. പ്രതികള്‍ കീഴടങ്ങിയേ പറ്റൂ. അല്ലാത്തപക്ഷം റെയിഡിന് അവര്‍ നിര്‍ബന്ധിതരാകും.

പാര്‍ട്ടി മുന്‍‌കൂര്‍ ജാമ്യത്തിനു ശ്രമിയ്ക്കുന്നുണ്ട്. ആയതുകൊണ്ട്മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം ഞങ്ങള്‍ “ഒളിവില്‍” പോകാന്‍ തീരുമാനിച്ചു. അതായത്, എല്ലാവരും കൂടി “സൌകര്യ”മായ ഏതെങ്കിലും വീട്ടില്‍ താമസിയ്ക്കുക. എന്തുചെയ്യണമെന്ന് പാര്‍ട്ടി സമയാസമയം അറിയിയ്ക്കും. അങ്ങനെ ഞങ്ങളെല്ലാം സോമേട്ടന്‍ എന്ന സഖാവിന്റെ വീട്ടില്‍ ഒളിവില്‍ താമസമായി. ആ വീട്ടിലെ ചേച്ചി നല്ല ചോറും കറികളുമൊക്കെ ഞങ്ങള്‍ക്ക് ഉണ്ടാക്കി തന്നു. അന്ന് എട്ട് പേരുണ്ട് അവിടെ ഒളിയ്ക്കാന്‍.

പിറ്റേന്ന് ഉച്ചയ്ക്ക് ഞങ്ങള്‍ “ഒളിവില്‍” ചീട്ടു കളിയ്ക്കുകയാണ്, നേരം പോക്കിന്. എങ്കിലും ഒരു ശ്രദ്ധയുണ്ട്, പോലീസു വരുന്നുണ്ടോ എന്ന്. ഞങ്ങളോടൊപ്പം, ഇതിനെല്ലാം തുടക്കമിട്ട ആ ഡ്രൈവറുമുണ്ട്. അവന്റെ വൃത്തികെട്ട നാവില്‍ നിന്നും വരുന്നതു കേട്ടാല്‍ അറിയാതെ കൈവച്ചു പോകും. കളിയ്ക്കിടയില്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു:

“ഓടിയ്ക്കോടാ..അതാ പോലീസ്..”

ഇതും പറഞ്ഞ് അവന്‍ ഇറങ്ങി പറമ്പിലേയ്ക്ക് ഓടി. ഇതു കണ്ട് ഞങ്ങളെല്ലാം ചീട്ടും വലിച്ചെറിഞ്ഞ് പുറകേ ഓടി. ഇത്ര സ്പീഡിലൊക്കെ കയ്യാല ചാടിക്കയറി ഓടാന്‍ പറ്റുമെന്ന് അന്നാണെനിയ്ക്ക് ബോധ്യമായത്. ഏകദേശം അരകിലോമീറ്റര്‍ ഓടിയിട്ട് തിരിഞ്ഞു നോക്കി. എവിടെ പോലീസ്?

നോക്കുമ്പോള്‍ ആ ഡ്രൈവര്‍ നിലത്തു കിടന്നു  ചിരിയ്ക്കുന്നു..! ഞങ്ങളെ പറ്റിച്ചതിന്റെ സന്തോഷമാണ്..! ഭാസിയെ ഞാന്‍ കഷ്ടപെട്ടാണ് പിടിച്ചു നിര്‍ത്തിയത്, അല്ലെങ്കില്‍ ഒരു കൊല അപ്പോള്‍ തന്നെ നടന്നേനെ..!

രണ്ടു ദിവസത്തിനകം ഞങ്ങള്‍ക്ക് അറിയിപ്പു കിട്ടി, മുന്‍‌കൂര്‍ ജാമ്യം കിട്ടില്ല. നാളെ പോലീസില്‍ കീഴടങ്ങണം ! ഭാസിയ്ക്കും മറ്റു നാല് പ്രതികള്‍ക്കും ബാങ്കില്‍ ജോലിയുണ്ട്. കോടതി റിമാന്‍ഡു ചെയ്തു  ഇരുപത്തിനാലു മണിക്കൂര്‍ കഴിഞ്ഞാല്‍ അവരെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യും. അതാണ് നിയമം. ആയതിനാല്‍ മുന്‍‌കൂര്‍ ജാമ്യം കിട്ടും വരെ അവര്‍ പിടി കൊടുക്കേണ്ടതില്ല എന്നു തീരുമാനമായി. ബാക്കി ഞങ്ങളോട് രാത്രി വീട്ടില്‍ പോയി അത്യാവശ്യം ഡ്രസ്സ് എടുത്ത് റെഡിയായിരിയ്ക്കാന്‍ നിര്‍ദേശമെത്തി.

 അന്നു വൈകിട്ട് എട്ടുമണിയ്ക്ക് ഞാന്‍ വീട്ടിലെത്തി. അമ്മയും അച്ഛനും മാത്രം. ഒരു സഹോദരിയുള്ളത് കോട്ടയത്ത് അമ്മവീട്ടില്‍ പോയിരിയ്ക്കുന്നു. അവള്‍ ഇതേ വരെ ഈ  സംഭവങ്ങള്‍ ഒന്നും അറിഞ്ഞിട്ടില്ല.സങ്കടവും വിഷമവും കലര്‍ന്ന മനസ്സോടെ ഞാന്‍ കയറിചെന്നു വീട്ടിലേയ്ക്ക്. ഒരു പൊട്ടിത്തെറിയോ പൊട്ടിക്കരച്ചിലോ പ്രതീക്ഷിച്ച്. വീടാകെ ശോകമയം. ഞാന്‍ ചെന്ന ഉടനെ കുളിച്ച് ഡ്രസ്സ് മാറി. അപ്പോള്‍ ഭക്ഷണം വിളമ്പി വച്ച് അമ്മ വിളിച്ചു.

ഞാനല്‍ഭുതപെട്ടു. ഒരല്പവും ഭാവമാറ്റമില്ല അമ്മയ്ക്ക്. അച്ഛനുമതേ. ഞാനവരുടെ മുഖത്ത് നോക്കാതെ ഭക്ഷണം കഴിച്ചു. എന്നിട്ട് തുണിയൊക്കെ പൊതിഞ്ഞെടുത്തു.

“ഞാന്‍ പോകുവാ..കുറച്ചു ദിവസം കഴിഞ്ഞേ വരുകയുള്ളൂ..”

ഇത്രയും പറഞ്ഞ് ഞാന്‍ വേഗം ഇറങ്ങി നടന്നു. ആരും പൊട്ടിക്കരഞ്ഞില്ല ! ഒരക്ഷരം മിണ്ടികൂടിയില്ല. സത്യത്തില്‍ എന്നെ എന്റെ അമ്മയ്ക്ക് നന്നായറിയാമെന്നും അവരെത്ര ധീരയാണെന്നും എനിയ്ക്കു ബോധ്യമായ സന്ദര്‍ഭമായിരുന്നു അത്.

പിറ്റേന്ന് വെളുപ്പിനെ ഞങ്ങളെല്ലാം ഉണര്‍ന്നു. കുളിച്ചു കട്ടന്‍ കാപ്പികുടിച്ചു, പോകാന്‍ റെഡിയായി. ഇത്രയും ദിവസം ഞങ്ങള്‍ക്കു വെച്ചു വിളമ്പി തന്ന ആ വീട്ടുകാരോടു യാത്ര പറഞ്ഞിറങ്ങി. രയറോം പുഴയ്ക്കക്കരെയുള്ള നെല്ലിപ്പാറ എന്ന സ്ഥലത്തെ ഒരു സഖാവിന്റെ വീട്ടില്‍ ഞങ്ങള്‍ പ്രതികളെല്ലാം എത്തി. പന്ത്രണ്ടു പേര്‍. ഞങ്ങള്‍ ആ വീടിന്റെ മുറ്റത്തിരുന്നു. അപ്പോള്‍ സമയം രാവിലെ ആറുമണി. അല്പസമയത്തിനകം ഒരു പോലീസ് ജീപ്പു വന്നു. ഒരു എ.എസ്.ഐ. വന്നു എല്ലാവരെയും അറ്സ്റ്റ് ചെയ്തിരിയ്ക്കുന്നു എന്നു പറഞ്ഞു.  ആരും ഒന്നും മിണ്ടാതെ ജീപ്പില്‍ കയറി. സ്ഥലമില്ലാത്തതിനാല്‍ കുറച്ചു പേര്‍ തൂങ്ങിപ്പിടിച്ചു നിന്നു.

ജീപ്പ് പതിനഞ്ചു മിനിട്ടിനകം ആലക്കോട് പോലീസ് സ്റ്റേഷനിലെത്തി.അവിടെയെത്തിയപ്പോള്‍ മറ്റു പ്രതികളും ഉണ്ടായിരുന്നു, ഞങ്ങളുടെയെല്ലാം നേതാവായ വന്ദ്യ വയോധികനായ ബേബിച്ചേട്ടന്‍ അടക്കം. ആകെയുള്ള ഇരുപത്തിമൂന്നു പ്രതികളില്‍ രണ്ടു പേരെ നേരത്തെ അറസ്റ്റു ചെയ്തല്ലോ. അഞ്ചു പേര്‍ പിടികൊടുക്കാത്തവര്‍.  ബാക്കി പതിനാറു പേരുണ്ട് ഞങ്ങള്‍. രയറോത്തെ എല്ലാ നേതാക്കന്മാരും ഇതിലുള്‍പ്പെട്ടിരുന്നു.

പ്രതികളായാലും പാര്‍ട്ടിക്കാര്‍, പാര്‍ട്ടിക്കാര്‍ തന്നെ എന്നു പോലീസിനു നല്ല ബോധ്യമുണ്ടെന്ന് അവരുടെ പെരുമാറ്റത്തില്‍ നിന്നും ബോധ്യമായി. നിറ ചിരിയോടെ സ്വീകരണം. ബേബിച്ചേട്ടനെ പോലുള്ളവരോടു കുശലാന്വേഷണം.

ഒരു പോലീസുകാരന്‍ ലോക്കപ്പ് തുറന്നു തന്നു. ഞങ്ങള്‍ അതിനുള്ളിലേയ്ക്ക് കയറി. പത്തടി സമചതുരമായ മുറിയാണത്. രണ്ടാള്‍ ഉയരമുണ്ട്. മുകളില്‍ ഒരു വെന്റിലേറ്റര്‍ മാത്രം. തറയില്‍ ഒരു കരിമ്പടവും പഴകി കീറിയ പായും കിടപ്പുണ്ട്. ഒരു മൂലയ്ക്കായി മൂത്രമൊഴിയ്ക്കാന്‍ ചതുരാകൃതിയില്‍ ഒരു പാത്തി പുറത്തേയ്ക്ക്. അസഹ്യമായ മൂത്ര നാറ്റം ആ മുറിയില്‍ തങ്ങി നില്‍ക്കുന്നു. എത്രയോ പേരെ ഇടിച്ച് ഇഞ്ചപ്പരുവമാക്കിയ മുറിയാണിത്! ആ മുറിയാകെ നിലവിളികള്‍ തങ്ങി നില്‍ക്കുന്ന പോലെ. ചില സിനിമകളിലും നോവലിലുമൊക്കെ അറിഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണല്ലോ നേരില്‍ കാണുന്നത്.
ഞങ്ങള്‍ പായും കരിമ്പടവും വിരിച്ച് അതില്‍ ഇരുന്നു. ഐസ് കട്ടയില്‍ ഇരിയ്ക്കും പോലെ മരവിപ്പാണ് അതിന്റെ തറയ്ക്ക്. പുറത്തെ വിശാല സ്വാതന്ത്ര്യത്തില്‍ നിന്നും പത്തടി സമചതുരത്തിലേയ്ക്ക് ഒതുങ്ങുന്നതിന്റെ ഞെരുക്കം ശരിയ്ക്കും അറിഞ്ഞു. അപ്പോള്‍ ഒരു പോലീസുകാരന്‍ ലോക്കപ്പിന്റെ വാതില്‍ ചെറുതായി ഒന്നു ചാരി..

18 comments:

  1. angane mathilukalkkappuram kandu allea kollam

    ReplyDelete
  2. ബാക്കി കൂടി പോരട്ടേ ...ആള് പുലിയാണ് അല്ലെ?..

    ReplyDelete
  3. അങ്ങനെ അതും നടന്നിട്ടുണ്ടല്ലേ. പിന്നെ ആ നെല്ലിപ്പാറ ഉണ്ടല്ലോ, ഞാന്‍ അവിടുന്നാ.

    പിന്നെയീ പോലീസ് സ്റ്റേഷന്‍ എന്നത് അരങ്ങം ആണോ? ഞാനും അവിടെ പോയിട്ടുണ്ട് പക്ഷെ പാസ്പോര്‍ട്ട് കിട്ടാന്‍ വേണ്ടി ആണെന്ന് മാത്രം.

    ReplyDelete
  4. ഇങ്ങനെ ഒള്ള പല സംഭവങ്ങളും എനിക്കറിയാം .....കാരണം എന്റെ വീട്ടിണ്ടേ അടുത്താണ് ഒരു പാര്‍ട്ടി ഓഫീസ് ഒള്ളത് (സിപിഎം )എവിടെ എങ്കിലും അടിപിടി ഒണ്ടായ ഇവര്‍ കുറച്ചു ആള്‍ക്കാരുടെ പേര് എഴുതി പോലീസിനു കുടുക്കും പിന്നെ അവരാണ് പ്രതികള്‍ ...പ്രശ്നം ഒന്ടക്കിയവര്‍ ഒന്നും അറിയാത്ത പോലെ ജീവിക്കും .

    ReplyDelete
  5. Biju nannayittundu. ee parayunna kaalam njaan DYFI de pravarthananu. Ithupolulla anubhavangal enikkum undayittundu. baki bhagathinayi kathirikkunnu..

    ReplyDelete
  6. അമ്മയ്ക്ക് മകനിലുള്ള വിശ്വാസം തെറ്റാതിരിക്കട്ടെ.........


    ഇതു വെറും പുലിയല്ല..പുപ്പുലി തന്നെ!

    ReplyDelete
  7. അയ്യയ്യോ ഈ പോസ്റ്റ്‌ കാരണം എന്നെയും ചിലത് തുറന്നു പറയാന്‍ പ്രേരിപ്പിച്ചല്ലോ ..കൂത്തുപറമ്പ് വെടിവയ്പ്പിന്റെ പിറ്റേ ദിവസം കേരളമൊട്ടാകെ ഹര്‍ത്താല്‍ ആയിരുന്നല്ലോ .അന്ന് രാവിലെ വെറുതെ വീടിന്റെ ഗേറ്റിനു സമീപം കൂട്ടുകാരോട് സംസാരിച്ചു നിന്ന എന്നെ നിര്‍ദാക്ഷണ്യം പോലീസ് പൊക്കി .സ്റെഷനില്‍ കൊണ്ട് പോയി .സ്ഥലത്തെ പ്രധാന മാന്യന്‍ ആയതിനാല്‍ വേറെ പ്രശ്നം ഒന്നും ഉണ്ടായില്ല .ഒരു ബന്ധു സ്റ്റേഷനില്‍ വന്നപ്പോള്‍ വിട്ടയച്ചു .എങ്കിലും മൂന്നു മണിയ്ക്കൂര്‍ ലോകകപ്പില്‍ കയറിയില്ല എങ്കിലും സ്റ്റേഷനില്‍ ബന്ധനത്തില്‍ ആയിരുന്നു. അപ്പോള്‍ അന്നേ ദിവസം ആഗോളതലത്തില്‍ വേറെയും ചില പ്രശ്നങ്ങള്‍ ഉണ്ടായി അല്ലെ..സന്തോഷം..ഞാന്‍ ഒറ്റപ്പെട്ടില്ലല്ലോ .. ))

    ബാക്കി വായിക്കാന്‍ കാത്തിരിയ്ക്കുന്നു...രസകരമായ പോസ്റ്റ്‌...ആശംസകള്‍..

    ReplyDelete
  8. കൊള്ളാം മാഷേ .. നല്ല ആത്മാര്‍ത്തതയുള്ള എഴുത്ത് ...... ചീട്ടുകളിക്കിടയില്‍ ഇറങ്ങിയോടിയത് നന്നായി ചിരിപ്പിച്ചു .... ആ അമ്മക്ക് ഈ മകനിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കട്ടെ ( സുഗന്ധി പറഞ്ഞത് പോലെ )

    ReplyDelete
  9. ഇഷ്ട്ടമായി
    തുടരുക

    ReplyDelete
  10. ഞാന്‍ ജനിച്ചത്‌ തൃശ്ശൂര്‍ ജില്ലയിലാണ് , എന്റെ നാട് പോലെ തന്നെ എനിക്കേറെ ഇഷ്ട്ടമാണ് കണ്ണൂര്‍ . ധീരരായ സഖാക്കളുടെ നാട്.. കണ്ണുരിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ ഓര്‍മ്മവരുന്ന ഒരു പാട് വിപ്ലവ സ്വപ്‌നങ്ങള്‍ ഉണ്ട് .... ലാല്‍ സലാം ബിജുവേട്ടാ ... അനുഭവങ്ങള്‍ സമാനമാണ് .... തുടരുക ... കാത്തിരിക്കുന്നു ..... പ്രവാസിയായ ഒരു സഖാവ്

    ReplyDelete
  11. @ പൊ.ഡി: അതും ഒരു ഭാഗ്യല്ലെ..അല്ലേ ഇതൊക്കെ ഇപ്പോ എഴുതാന്‍ പറ്റുമോ?
    @ ആചാര്യന്‍: നമ്മള് കഴുതപുല്യാ മാഷെ
    @ എബിന്‍: ഉം..ആ നെല്ലിപ്പാറ കാരന്‍ ഒരാള്‍ പ്രധാന പ്രതിയായിരുന്നു. ഞാന്‍ ചുരുക്കം പേരുടെ പേരുകള്‍ മാത്രമേ ഇതില്‍ പറയുന്നുള്ളു. പിന്നെ, ഇടയ്ക്കു പാസ്പോര്‍ട്ടിനല്ലാതെയും ഒന്നു സ്റ്റേഷനിലൊക്കെ പോണം കേട്ടോ..
    @ സുനില്‍ : ഇതങ്ങനെയുള്ള സംഭവമല്ല.യാദൃശ്ചികമായ ഒരു സംഭവം വിരോധമുള്ള എല്ലാവരെയും കുടുക്കാനായി ചിലര്‍ ഉപയോഗിയ്ക്കുകയായിരുന്നു. ആ വീട്ടുകാര്‍ പോലും ഇതൊന്നുമറിഞ്ഞില്ല എന്നതാണു സത്യം.
    @സുരേഷ്: ബാക്കിയും ഉടനെയുണ്ട്.
    @ സുഗന്ധി : ഇതേ വരെ തെറ്റിയിട്ടില്ല എന്നാണെന്റെ വിശ്വാസം. ഞാന്‍ വെറും പാവമാമൊരു കഴുതപുലി.
    @ പ്രദീപ്: ചിരിയ്ക്കാനുള്ള ധാരാളം കാര്യങ്ങളുന്റെങ്കിലും ഞാന്‍ വിട്ടുകളഞ്ഞതാണ്. ഇതൊരു കോമഡി സ്റ്റോറിയല്ലാത്തതിനാല്‍. അതൊക്കെ പിന്നീട് പറയാം.
    @ അലിഫ് : ഈ കുമ്പിടി എവിടെയോ കേട്ടതാണല്ലൊ? ഓ..നന്ദനം സിനിമയില്‍ ജഗതിയുടെ കുമ്പിടി സ്വാമി..
    @ ത.അ.ചീ : അപ്പോ ജയിലില്‍ പോയിട്ടുണ്ടെന്ന് അല്ലിയോ...ഉം ശരി.
    @ രാമചന്ദ്രന്‍ :...ക്ഷിയ്ക്കാം അടുത്തത്. :-)

    ReplyDelete
  12. ജയിൽ കഥ വേഗമായിക്കോട്ടെ.

    ReplyDelete
  13. ഹും... ഇത് കൊള്ളാം. അപ്പൊ അടുത്ത പാര്‍ട്ട് വരട്ടെ....

    ReplyDelete
  14. കൊള്ളാമല്ലോ സംഭവം. അടുത്ത ഭാഗം നോക്കട്ടെ. :)

    ReplyDelete
  15. വായിക്കുന്നു...

    ReplyDelete
  16. സംഭവം ശരിയായിരിക്കാം.. പാർട്ടിക്കാർ പ്രതികളുടെ പേരെഴുതിക്കൊടുക്കുന്ന സംഭവം ഉണ്ടാകാറുണ്ട്‌
    പക്ഷെ താങ്കളെ അത്ര വിശ്വാസം വരുന്നില്ല..

    ReplyDelete
  17. ഇന്ന് നിലവിലുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുപോലെ തന്നെയാണ് എന്നതില്‍ ആര്‍ക്കും ഒരു സംശയവും വേണ്ട. നേരും നെറിയും കെട്ട സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രം സ്വന്തം പാര്‍ട്ടിക്കാര്‍ എന്ത് ചെയ്താലും അതാണ്‌ ന്യായം...ഇതിനെയാണ് വര്‍ഗ്ഗീയത എന്ന്‍ പറയുന്നത്. സ്വന്തം പാര്‍ട്ടിക്കാര്‍ അന്യായം ചെയ്‌താല്‍ അത് ധീരതയോട് കൂടി തെറ്റാണ് എന്ന് പറയാന്‍ ആര്‍ക്കാണ് ചങ്കുറ്റം ....ഏതായാലും പിന്നാമ്പുറ കഥകള്‍ അങ്ങനെ വെളിച്ചത്തു വരട്ടെ........

    ReplyDelete