Ind disable

Monday 28 June 2010

രയറോം കഥകള്‍ : പുരാവൃത്തം.

രയറോം പുഴയുടെ വടക്കേക്കരയില്‍ പാലം കടന്നാല്‍  “ടൌണ്‍‌ “ എന്നറിയപ്പെടുന്ന നാല്‍ക്കവല. അതിനെ രണ്ടായി പകുത്ത്, കിഴക്കു നിന്നും പടിഞ്ഞാറേയ്ക്ക് തേര്‍ത്തല്ലി റോഡ് പോകുന്നു. ഈ റോഡിനിരുവശവുമുള്ള നാലഞ്ചു കടകളിലും മൂന്നാലു ചായപ്പീടികകളിലുമായി രയറോംകാര്‍ തങ്ങളുടെ ദൈനംദിനവ്യാപാരം നടത്തിപ്പോന്നു. ഇവയുടെ എണ്ണത്തില്‍ എപ്പോഴും മാറ്റം വരാവുന്നതിനാല്‍ കൃത്യമായി ഇത്ര എന്നു പറയാനാവില്ല.

ടൌണു വിട്ട് ഒരു ഫര്‍ലോംഗ് കഴിഞ്ഞാല്‍ സര്‍ക്കാര്‍ സ്കൂള്‍ . അവിടുന്നും ഒരു വിളിപ്പാട് മുന്നോട്ട് പോയാല്‍ മൈതാനി ആയി. മൈതാനിയെത്തുമ്പോള്‍ റോഡിന് ഇടതു വശത്ത് ചെറിയൊരു കുന്ന്. അവിടെ രയറോം ജമാ അത്തിന്റെ സ്വന്തം മഖാമുണ്ട്. മഖാമില്‍ ഔലിയാക്കള്‍ കാലങ്ങളോളമായി നിദ്ര ചെയ്യുന്നു.  മഖാമരികില്‍  ഖബര്‍സ്ഥാന്‍ .അതില്‍ നിര നിരയായി മീശാങ്കല്ലുകള്‍ . ആ കുന്നിനു താഴെ വിശാലമായ നിരപ്പ്  കാടു മൂടി കിടക്കുന്നു.  വലതു വശത്തുമുണ്ടൊരു ചെറു കുന്ന്. അവിടെ സെന്റ് സെബാസ്റ്റ്യന്‍ പുണ്യപുണ്യവാളന്റെ പള്ളി ഉയര്‍ന്നു നില്‍ക്കുന്നു. വടക്ക് വശത്ത് സിമിത്തേരി.

മഖാമിന്റെ താഴ്വാരത്ത് ഇരുകരകളിലും പച്ചത്തുരുത്തുകള്‍ക്കിടയിലൂടെ രയറോം പുഴ പൊട്ടിച്ചിരിച്ച് ഗതകാലത്തെപ്പോഴോ തുടങ്ങിയ പ്രയാണം തുടരുന്നു. ആ ഓരം പറ്റി അല്പം മുന്നോട്ടു ചെന്നാല്‍ എടത്തുംകര കാവായി. മനുഷ്യശല്യമില്ലാതെ, കരിനാഗങ്ങളിഴയുന്ന  കാവില്‍ ഭഗവതി ഒറ്റയ്ക്കായിരുന്നു.
രാവിന്റെ മധ്യയാമങ്ങളില്‍ ഖബര്‍സ്ഥാനില്‍ മീശാങ്കല്ലുകള്‍ക്കു താഴെ നിന്നും രയറോത്തിന്റെ മുന്നവകാശികളായ റൂഹുകള്‍ എഴുനേറ്റു വരും. എന്നിട്ട് മഖാമിന്റെ ചെറു മിനാരങ്ങളില്‍ വന്നിരുന്ന് അപ്പുറത്തെ സെമിത്തേരിയിലേയ്ക്ക് എത്തി നോക്കും. കൃത്യം അതേ സമയത്തു തന്നെ, മരക്കുരിശുകള്‍ നാട്ടിയ കുഴിമാടങ്ങളില്‍ നിന്നും പിതാക്കള്‍ ഉറക്കം വിട്ടെണീറ്റിരിക്കും. അവരപ്പോള്‍ മിനാരങ്ങളില്‍ വന്നിരിയ്ക്കുന്ന റൂഹുകളെ നോക്കി കൈവീശും. എന്നിട്ട് രണ്ടു കൂട്ടരും ഉച്ചത്തില്‍ വിളിയ്ക്കും:
പൂഹോയ്..!
കാവിലേയ്ക്കാണ്. ഭഗവതിയപ്പോള്‍ പുഴയില്‍ മുങ്ങി നിവര്‍ന്ന്, വള്ളിക്കൂട്ടത്തിന്റെ മറയില്‍ നിന്നീറന്‍ മാറ്റി, പനങ്കുലതോല്‍ക്കും വാര്‍ മുടി കോതിയൊതുക്കി, ഒരു നുള്ളു കുങ്കുമം നെറ്റിയില്‍ പൂശി മൈതാനിയിലേയ്ക്ക് പറന്നു വരും. പിന്നെ, സെമിത്തേരിയിയിലെ പിതാക്കളും ഖബര്‍സ്ഥാനിലെ റൂഹുകളും ഭഗവതിയും ചേര്‍ന്ന്  അന്നത്തെ വിശേഷങ്ങള്‍ കൈമാറും. അപ്പോള്‍ മൈതാനിയില്‍ കാലന്‍ കോഴികള്‍ ചിറകടിച്ച് ഉച്ചത്തില്‍ കൂവുമത്രേ!
രാത്രിയില്‍ വൈകി അതു വഴിവന്ന എത്രയോ രയറോംകാര്‍ ഇതു കേട്ടിരിയ്ക്കുന്നു. അപ്പോള്‍ പേടിയ്ക്കരുത്. മുസല്‍മാനെങ്കില്‍ കലിമ ചൊല്ലണം. ക്രിസ്ത്യാനിയാണെങ്കില്‍ പുണ്യാളനെ സ്തുതിയ്ക്കണം. ഹൈന്ദവനെങ്കില്‍ ഭഗവതിയെ ജപിയ്ക്കണം.അവരതുകേട്ട് മനം നിറഞ്ഞ് വാത്സല്യത്തോടെ പഥികരെ മൈതാനി കടത്തിവിടും.

പണ്ടിതിലെ പകല്‍ പോലും ആള്‍ക്കാര്‍ സഞ്ചരിയ്ക്കാന്‍ മടിച്ചിരുന്നുവത്രേ! അന്നൊക്കെ രയറോത്തെയ്ക്കു കുടിയേറ്റക്കാര്‍ കടന്നു വരുന്നതേയുള്ളു. പല ദിവസങ്ങളിലും തിരുവിതാംകൂറില്‍ നിന്നും വേരുകള്‍ പറിച്ചടുക്കിയ ലോറികള്‍ രയറോം പുഴ കടന്നു. പിന്നെ ഏതെങ്കിലും മലഞ്ചെരുവില്‍ തെളിച്ചെടുത്ത കന്നിമണ്ണില്‍ കുടില്‍ കെട്ടി അടിഞ്ഞു. അവരവിടെ കോഴി, പശു, പന്നി മുതലായവയൊക്കെ വളര്‍ത്തി. കാടു വെട്ടി തീയില്‍ ചുട്ടു. ഉണ്ടന്‍ കല്ലുകള്‍ പെറുക്കി കയ്യാലകള്‍ കെട്ടി. കന്നിമണ്ണില്‍ തൂമ്പകള്‍ ആഞ്ഞുപതിച്ചു. കന്യചര്‍മ്മം പൊട്ടിയ മണ്ണിന്റെ ഇളം മേനിയില്‍ കുഴിയും കൂനകളും ഉണ്ടായി. കുഴികളില്‍ വാഴയും കാച്ചിലും കിഴങ്ങും ചേനയും കൂനകളില്‍ കപ്പയും തഴച്ചു. കല്ലന്‍ ശരീരവും മനസ്സുമുള്ള കുടിയേറ്റമക്കള്‍ കന്നിമണ്ണിനെ പൊന്നാക്കി മാറ്റി.

അന്നൊക്കെ കര്‍ക്കിടകത്തില്‍ തുമ്പിക്കൈ വണ്ണത്തില്‍ മഴപെയ്യും! രണ്ടു രാവും രണ്ടു പകലും നിര്‍ത്താതെ പെയ്യുമത്രേ. അപ്പോള്‍ പറമ്പിലൊക്കെ പെരുങ്കൂണ്‍ പൊന്തിവരും. വറുതിക്കാലത്തെ പശിയകറ്റാന്‍ മലദേവത കനിഞ്ഞു നല്‍കുന്നതാണത്.
അങ്ങനെയുള്ള പെരുമ്പെയ്തുകാലത്താണ് ഉരുള്‍ പൊട്ടുക. പെയ്ത് പെയ്ത് തിടം നിറഞ്ഞ മലദേവതയുടെ നെടും മാറില്‍ നിന്നൊരു ചീന്ത് കൂലം കുത്തി താഴേയ്ക്ക് പായും. ആ പാച്ചിലിനിടയില്‍ കാണുന്നതൊക്കെ അവള്‍ കലിപൂണ്ട് തകര്‍ത്തെറിയും. ഒടുക്കം രയറോം പുഴയുടെ മടിയില്‍ തളര്‍ന്നു മയങ്ങും.അങ്ങനെ എത്രയോ കാലങ്ങള്‍ ..

അന്നൊക്കെ മനുഷ്യനും മൃഗങ്ങള്‍ക്കും ജ്വരം വന്നാല്‍ മുക്രി ഹംസയുടെ ചരടും വെള്ളവും ആണ് ശരണം. ശത്രുരക്ഷയ്ക്ക് തകിടും ഉറുക്കും. ആര്‍ത്തന്മാര്‍ ആരെയും മുക്രി കൈവിടില്ല. മഖാമിലെ റൂഹുകള്‍ മുക്രിയുടെ ഓത്ത് കേട്ട് ചരടിലേയ്ക്കും നീരിലേയ്ക്കും  തകിടിലേയ്കും ഉറുക്കിലേയ്ക്കും ആവാഹനം ചെയ്യപ്പെടുന്നു. അവര്‍ പിന്നെ രയറോംകാരെയും അവരുടെ വളര്‍ത്തു മൃഗങ്ങളേയും ജാതിമത ഭേദമില്ലാതെ സംരക്ഷിച്ചു വന്നു. എന്നിട്ട് രാത്രികാലങ്ങളിലെ കൂടിച്ചേരലുകളില്‍ മൈതാനിയില്‍ വന്നിരുന്ന് ഇതും പറഞ്ഞ് പൊട്ടിച്ചിരിയ്ക്കും.
മൈതാനിയിലെ മഖാമില്‍ എല്ലാവര്‍ഷവും ഉറൂസുണ്ട്. അന്നത്തെ രാത്രി രയറോംകാരെല്ലാം മഖാമിലെത്തി റൂഹുകളെ വണങ്ങും. സത്യവിശ്വാസികള്‍ സ്വലാത്ത് നടത്തും. അല്ലാത്തവര്‍ക്ക് നേര്‍ച്ചക്കഞ്ഞിയുണ്ട്. അപ്പോള്‍ അപ്പുറത്ത് നിന്ന്  പുണ്യാളന്‍ റുഹുകള്‍ക്ക് സലാം ചൊല്ലും.
പിന്നെ പുണ്യാളന്റെ പെരുന്നാളാണ്. അന്നു പള്ളിയില്‍ നിന്നും രയറോത്തേയ്ക്ക് പുണ്യാളനെ എഴുന്നെള്ളിയ്ക്കും. അപ്പോള്‍ മഖാമിന്റെ മിനാരങ്ങളില്‍ വന്നിരുന്ന് റൂഹുകള്‍ സലാം മടക്കും.തന്റെ നാടിനെ കണ്‍കുളിര്‍ക്കെ കണ്ട് പുണ്യാളന്‍ തിരിച്ച് പള്ളിയിലേയ്ക്ക് യാത്രയാകും, അടുത്ത വര്‍ഷം വരേയ്ക്കുമുള്ള  ഓര്‍മ്മകള്‍ സൂക്ഷിച്ചുകൊണ്ട്.

അപ്പോഴും ഭഗവതിയുടെ കാവില്‍ മനുഷ്യരാരും കാലുകുത്താന്‍ ധൈര്യപ്പെട്ടില്ല. പടര്‍ന്നു കയറിയ വള്ളിപ്പടര്‍പ്പില്‍ പച്ചില പാമ്പും വില്ലൂന്നിയും തൂങ്ങിയാടി. കിളിക്കൂട്ടം അതിനിടയില്‍ കൂടുകൂട്ടിയും മുട്ടയിട്ടും കഴിഞ്ഞു പോന്നു. പുഴക്കരയിലെ മണ്‍പുറ്റുകള്‍ക്കിടയില്‍ കരിനാഗങ്ങള്‍ ഭഗവതിയ്ക്ക് കാവലിരുന്നു..അവരോടൊപ്പം എടത്തുംകര ദേവി സ്വൈര്യമായി ഉല്ലസിച്ചു നടന്നു, ഭഗവതിയ്ക്കവിടെ അമ്പലമില്ലല്ലോ!

രയരോം മക്കളെ കാണണമെന്നു തോന്നുമ്പോള്‍ ഭഗവതി, വെള്ളച്ചിയില്‍ ആവേശിയ്ക്കും. കിഴക്ക് വൈതല്‍ കുന്നുകളില്‍ ചുവപ്പുരാശി പടരുമ്പോള്‍ വെള്ളച്ചി പുളിയിലംകുണ്ടിറങ്ങും. പിന്നെ പടിഞ്ഞാറ് എരിഞ്ഞടങ്ങുന്ന വരെ രയരോത്തെ ഓരോ കല്ലിനോടും ഓരോ മരത്തോടും വിശേഷം പങ്കിട്ട് നടപ്പ്. കഴുത്തില്‍ കല്ലുമാലയിട്ട, കാതില്‍ തോടയിട്ട , ഇരുകൈയും നിറയെ ലോഹ വളകളണിഞ്ഞ, നിറം മങ്ങിയ ജമ്പറും മുഷിഞ്ഞ മുട്ടോളമെത്തുന്ന മുണ്ടുമണിഞ്ഞ വെള്ളച്ചിയിലൂടെ ഭഗവതി തന്റെ മക്കളെ എന്നും കണ്ടു. മുറുക്കിന്റെ രുധിരമൊഴുകുന്ന ആ നാവിലൂടെ ഭഗവതി ഞങ്ങളോട് സംസാരിച്ചു. ഞങ്ങളുടെ സുഖദു:ഖങ്ങള്‍ ചോദിച്ചു. വല്ലപ്പോഴും ചെറിയ നാണയതുട്ടുകള്‍ ഞങ്ങള്‍ കാണിയ്ക്കയര്‍പ്പിച്ചു.
കാലങ്ങളോളമായി വെള്ളച്ചിയുടെ നടപ്പു തുടര്‍ന്നു കൊണ്ടേയിരുപ്പാണ്. എപ്പോഴുമുണ്ടാകും മാറത്തടുക്കിയ ഒരു കെട്ട് ചൂലുകള്‍ .അവയെല്ലാം വെള്ളച്ചി കെട്ടിയുണ്ടാക്കുന്നതാണ്. ഓരോ ചന്ദ്രപക്ഷം ഇടവിട്ട് മാറി മാറി ഞങ്ങളുടെയെല്ലാം വീടുകളില്‍ എത്തും വെള്ളച്ചി. ഞങ്ങള്‍ക്കു വേണ്ടെങ്കിലും ഒരെണ്ണം വാങ്ങും. പകരം ഒരു നേരത്തെ ആഹാരവും കഴിച്ച് കിട്ടുന്ന ദക്ഷിണയും വാങ്ങി അടുത്ത ലക്ഷ്യത്തിലേയ്ക്കു യാത്രയാകും.ഭഗവതി വീടു കാണാനെത്തിയതാണ്.
ഇടയ്ക്കൊക്കെ പുഴയുടെ കരയില്‍ വെള്ളച്ചി  ഇരിയ്ക്കും. പിന്നെ ദീര്‍ഘനേരം പുഴയുമായി സംസാരിയ്ക്കും. പുഴയില്‍ മീനുകളപ്പോള്‍ ഓരം ചേര്‍ന്നു നില്‍ക്കും പോലും,  സംസാരം ഒളിഞ്ഞുകേള്‍ക്കാന്‍ . എന്നാലും പുഴക്കരയിലെ മുളങ്കൂട്ടത്തെ കിഴക്കന്‍ കാറ്റ് ഇളക്കിക്കൊണ്ടേയിരിയ്ക്കുന്നതിനാല്‍ കാര്യമായൊന്നും കേട്ടെന്നു വരില്ല.
അങ്ങനെ ഒരു സല്ലാപത്തിനിടയിലെപ്പോഴൊ കഴിഞ്ഞവര്‍ഷം വെള്ളച്ചി ഞങ്ങളെ ഉപേക്ഷിച്ചു പോയി, ഒന്നും പറയാതെ.
ഭഗവതിയിപ്പോള്‍ ഞങ്ങളെ കാണാറില്ല. റൂഹുകളുമതേ, മുക്രിയും പോയ്ക്കഴിഞ്ഞല്ലോ.
ഞങ്ങളിപ്പോള്‍ അനാഥരാണ്.

Thursday 17 June 2010

രയറോം കഥകള്‍ :- വടം (പൊട്ടിയ)വലി.

ഞങ്ങളുടെ രയറോത്തിന്റെ ഐശ്വര്യം എന്നു പറയുന്നത് രയറോം പുഴയാണ്. അതി സുന്ദരിയാണവള്‍ .അങ്ങ് കിഴക്ക് വൈതല്‍ മലയിലാണ് ജനനം. അവിടെ അവളൊരു കൊച്ചുകുഞ്ഞാണ് . പിന്നെ ഓരോ മലയിടുക്കുകളിലെത്തുംതോറും അവള്‍ വളരും. അങ്ങനെ വളര്‍ന്ന് ഞങ്ങളുടെ നാട്ടിലെത്തുമ്പോഴേയ്ക്കും അവളൊരു ഒത്ത സുന്ദരിയായി തീര്‍ന്നിരിയ്ക്കും. ഓരോ കാലത്തും അവള്‍ക്കോരോ ഭാവമാണ്. കൌമാരസുന്ദരിമാരങ്ങനെ തന്നെയാണല്ലോ! മകരമാസത്തില്‍ അതിരാവിലെ ആവി പൊങ്ങിപ്പരക്കുന്ന അവളുടെ ഇളം ചൂടുള്ള തെളിനീരില്‍ ഒന്നു മുങ്ങി നിവര്‍ന്നാല്‍ സകല മാലിന്യങ്ങളും പോകുമെന്നാണ് ഞങ്ങളുടെ വിശ്വാസം, ശരീരത്തില്‍ നിന്നും മനസ്സില്‍ നിന്നും. വേനലിലോ, കുളിര്‍മ്മയാര്‍ന്ന അമൃതജലമാണവള്‍ ഞങ്ങള്‍ക്കായി കരുതി വച്ചിട്ടുള്ളത്. ഇരു കരകളിലും ആറ്റു വഞ്ചിയും ചേരും മുളങ്കൂട്ടവുമൊക്കെയായി ആ ഹരിതകാന്തിയങ്ങനെ നിബിഡമായിരിയ്ക്കുന്നു.

ആഴം തീരെയില്ല അവള്‍ക്ക്.എന്നാല്‍ ചിലയിടങ്ങളില്‍ കയങ്ങളുണ്ടുതാനും. ഇടയ്ക്കിടെ, കടഞ്ഞെടുത്ത പോലുള്ള കല്ലുകളിങ്ങനെ പൊന്തി നില്‍ക്കുന്നതു കണ്ടാല്‍ നീരാട്ടിനിറങ്ങിയ കാട്ടാനകള്‍ വശം ചെരിഞ്ഞു കിടന്ന് അവളുടെ കുളിര്‍മ്മ ആസ്വദിയ്ക്കുകയാണന്നേ തോന്നൂ. കല്ലുകളില്‍ തട്ടി അവള്‍ ചിരിയ്ക്കുമ്പോള്‍ ആ ചിരിയുടെ മാധുര്യം കള കള ശബ്ദമായി നമ്മുടെ ചെവികള്‍ക്കു കുളിരു പകരും.

മഴക്കാലത്ത് ഇവള്‍ മഹാകാളിയാകും. നിമിഷം വച്ച് അവള്‍ വളര്‍ന്നു വരും. ചിലപ്പോള്‍ ഞങ്ങളുടെ കൊച്ചു രയറോത്തു വരെ അവള്‍ എത്തി നോക്കും. അപ്പോഴവള്‍ക്ക് ഏതോ മദകാലത്തെ ക്രൌര്യമാണ്. തെളിഞ്ഞ നിറമെല്ലാം പോയി  ഉടലാകെ കുങ്കുമം വാരിപ്പൂശി മുടിയഴിച്ചിട്ട് അവള്‍ ചാമുണ്ഡിയെപ്പോലെ ഉറഞ്ഞു തുള്ളും.

 ഞങ്ങളൊക്കെ മഴക്കാലത്ത് ഇവളുടെ കലി കാണാന്‍ വേണ്ടി കരകളിലിങ്ങനെ അന്തം വിട്ട് നോക്കി നില്‍ക്കും. എന്തൊക്കെയാണെന്നോ അവള്‍ കൊണ്ടു വരുക. കട പുഴകിയ മരങ്ങള്‍ , വിറകുകള്‍ , കിഴക്ക് ആരൊക്കെയോ നട്ടുവളര്‍ത്തിയ വാഴകള്‍ , തെങ്ങിന്‍ തൈകള്‍ ,അങ്ങനെ പലതും . ചങ്കുറപ്പുള്ള ആണാളുകള്‍ അവളെ വെല്ലു വിളിച്ച് കുതിച്ച് ചാടി തടിയും വിറകുമൊക്കെ വലിച്ചു കേറ്റും.

അന്നൊക്കെ മഴക്കാലത്ത് രയറോംകാര്‍ പുറം ലോകത്തു നിന്നും വേര്‍തിരിയ്ക്കപ്പെടും. എന്നു വച്ചാല്‍ എല്ലാ കാര്യങ്ങള്‍ക്കും ആലക്കോട്, തളിപ്പറമ്പ് അങ്ങോട്ടൊക്കെയാണ് പോകേണ്ടത്. പുഴയില്‍ വെള്ളം പൊങ്ങുന്നതോടെ ആ ബന്ധം അറ്റു പോകും. കാരണം  ബസും മറ്റു വാഹനങ്ങളും പുഴയില്‍കൂടി തന്നെയാണ് രയറോത്തേയ്ക്ക് കയറി വന്നിരുന്നത്. പുഴയില്‍ നിന്നു കേറിയാല്‍ ആദ്യമൊരു വളവ്, പിന്നെ കാളിമമ്മുക്കായുടെ മുറുക്കാന്‍ പീടിക, മുസ്ലീം പള്ളി, കാട്ടാമ്പള്ളിക്കായുടെ പലചരക്കുകട, രയറോം അതായിരുന്നു കാഴ്ചയുടെ ക്രമം.

മഴക്കാലത്ത് പുഴയില്‍ വെള്ളം പൊന്തിയാല്‍ അക്കരെ കാക്കടവ് വരെയേ ബസുള്ളു. പിന്നെ മറ്റു സ്ഥലങ്ങളിലേയ്ക്ക് പോകണമെങ്കില്‍ കടത്തു കടക്കണം .ഇതു ഒരു താല്‍ക്കാലിക ഏര്‍പ്പാടാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിലാണെന്നു തോന്നുന്നു എവിടെ നിന്നോ വള്ളം കൊണ്ടുവരും. മഴയുടെ ശക്തി കുറയും വരെ പിന്നെ വള്ളം പുഴയിലുണ്ടാവും. വള്ളത്തില്‍ പരിചയക്കുറവുള്ള രയറോംകാര്‍ക്ക് ഈ കടത്ത് പരിപാടി ഒരല്പം ബുദ്ധിമുട്ടായിരുന്നു.

അക്കാലത്ത് രയറോത്ത് ചെറിയൊരു സ്റ്റേഷനറിക്കട നടത്തുന്ന  പിള്ളേച്ചന്‍ ഉണ്ട്. ഞാനപ്പോള്‍ കോട്ടയത്ത് സ്കൂളില്‍ പഠിയ്ക്കുകയാണ്. അവധിയ്ക്കു മാത്രമേ രയറോത്തു വരൂ. അന്ന് എന്റെ ഏറ്റവും വലിയ കൌതുകം പിള്ളേച്ചന്റെ കടയില്‍ തൂക്കിയിട്ടിരിയ്ക്കുന്ന ബാലരമയും പൂമ്പാറ്റയും ആയിരുന്നു. പിന്നെ കണ്ണാടിഭരണിയില്‍ നിറച്ചുവച്ചിരിയ്ക്കുന്ന മിച്ചര്‍ (മിക്സ്ചര്‍ ), പട്ടാണിക്കടല, വലിയ കുപ്പിയിലെ ഓറഞ്ച് നിറമുള്ള സ്ക്വാഷ് .  ഞാന്‍ ഓരോ തവണയും അവധിയ്ക്കു വരുമ്പോള്‍  ആദ്യം കാണുന്നമാത്രയില്‍ പിള്ളേച്ചന്‍ പറയും “എടാ നീയാകെ മെലിഞ്ഞു പോയല്ലോടാ മോനേ”. വളരെ സ്നേഹമായിരുന്നു എന്നെ.

ആ പിള്ളേച്ചനെ ഒരു മഴക്കാലത്ത് രയറോം പുഴ എടുത്തു. പാഞ്ഞു വന്ന മലവെള്ളത്തില്‍ പെട്ട് വള്ളം ആടിയുലഞ്ഞ് മറിഞ്ഞു. നീന്തലറിയാത്ത പാവം പിള്ളേച്ചനെ മൂന്നു ദിവസങ്ങള്‍ക്കു ശേഷം കുറെ ദൂരെ ഒരിടത്തു നിന്നാണ് കിട്ടിയത്.
അതോടെ ഇവള്‍ക്കു മൂക്കുകയറിടണമെന്ന് രയറോം കാര്‍ തീരുമാനിച്ചു. അങ്ങനെ ഏറെക്കാലത്തെ പരിശ്രമങ്ങള്‍ക്കു ശേഷം രയറോം പുഴയ്ക്ക് കുറുകെ പാലം വന്നു. നല്ല വീതിയില്‍ ഒന്നാന്തരമൊരു പാലം.

കോട്ടയത്തെ പഠനമൊക്കെ കഴിഞ്ഞ് ഞാന്‍ രയറോത്ത് താമസമാക്കിയ കാലം. ടീന്‍സ് കഴിഞ്ഞ് ട്വെന്റീസിലേയ്ക്ക് കയറിയിരിയ്ക്കുന്നു. ഇക്കാലത്താണ് എനിയ്ക്ക് വിപ്ലവ വീര്യം ഉണ്ടായതും അതു മൂര്‍ധന്യാവസ്ഥയിലെത്തി സംഘടിതരൂപം കൈക്കൊണ്ടതും. അന്നൊക്കെ രയറോത്തെ പ്രധാന ആഘോഷങ്ങള്‍ രണ്ടേ രണ്ടെണ്ണമാണ്; ഓണം, ക്രിസ്തുമസ്. (കൂടാതെ വിഷു, ഈസ്റ്റര്‍ , റംസാന്‍ ഇവയൊക്കെ ഉണ്ടായിരുന്നെങ്കിലും അവയൊക്കെ വീടുകളില്‍ തന്നെ തങ്ങി നിന്നു.)
ഇതില്‍ തന്നെ ഓണമാണ് മുഖ്യം. അതിനു കാരണം, കര്‍ക്കിടകത്തിലെ മഴയെല്ലാം ഒന്നൊതുങ്ങി കുറച്ച് വെട്ടവും വെളിച്ചവുമൊക്കെ കാണുന്നതപ്പോഴാണല്ലോ!  മനസ്സിനൊരു ഉണര്‍വുണ്ടാകും. പിന്നെ, അന്ന്  ടീവിം കൊടച്ചക്രോമൊന്നും വ്യാപകമല്ലല്ലോ?
അക്കാലത്തെ ഓണത്തിന്റെ മുഖ്യാഘോഷം ഉച്ചയൂണ് , വെള്ളമടി , ഗുലാന്‍ പരിശുകളി എന്നിവയൊക്കെയാണ്. കോട്ടയത്ത് മീനച്ചിലാറിന്റെ കരയില്‍ തുമ്പി തുള്ളലും കബഡികളിയും കിളിത്തട്ടുകളിയും എട്ടുകളിയും പകിടകളിയുമൊക്കെ കണ്ടും കളിച്ചും വളര്‍ന്ന എനിയ്ക്ക് ഇതില്‍ ഒരു രസവും തോന്നിയില്ല.

ഛായ്.. കള്‍ച്ചര്‍ലെസ് ഫെല്ലോസ്! നമുക്കിതൊന്നു മാറ്റിയെടുക്കണം. പിന്നെ രയറോത്ത് ഒരു ഇന്‍‌ട്രോഡക്ഷനും വേണമല്ലോ?

അങ്ങനെ ഒരോണക്കാലത്ത് ഞാന്‍ ചില സുഹൃത്തുക്കളെയൊക്കെ വിളിച്ചു കൂട്ടി. അവരുടെ മഹനീയ സാന്നിധ്യത്തില്‍ ഒരു ക്ലബ്ബ് രൂപം കൊണ്ടു. (അപ്പോള്‍ വിപ്ലവ സംഘടനയില്‍ സജീവമായിട്ടില്ല. ഈ ക്ലബൊക്കെയാണ് അതിലെയ്ക്ക് നയിച്ചത്).
മുഖ്യ അജണ്ട ഓണാഘോഷമായിരുന്നു. ഗുലാന്‍ പരിശല്ലാത്ത ശരിയ്ക്കുമുള്ള ഓണാഘോഷം. അത്തപ്പൂക്കളം, വടംവലി, കബഡി എന്നിവയാണ്  ആഘോഷപരിപാടികളായി നിശ്ചയിച്ചത് .ശരിയ്ക്കും രയറോത്ത് ഒരു വലിയ വാര്‍ത്തയായിരുന്നു അത്. അത്തപ്പൂക്കളം  രയറോം സ്കൂളിലാണ് സംഘടിപ്പിച്ചത്. കബഡി പുഴയോരത്തും. രണ്ടിനും ഞങ്ങളാരും പ്രതീക്ഷിയ്ക്കാത്ത ജനസഞ്ചയമാണ് ഒഴുകിയെത്തിയത്. (അക്കഥകള്‍ പിന്നീടൊരിയ്ക്കല്‍ പറയാം).
എന്നാല്‍ ജനങ്ങള്‍ ഏറ്റവും ആവേശത്തോടെ എതിരേറ്റത് വടം വലിയെ ആണ്. കുടിയേറ്റ ജനതയാണല്ലോ. അധ്വാനശീലര്‍ . കരുത്തിന്റെ കളികളാണവര്‍ക്കേറെയിഷ്ടം.സത്യത്തില്‍ വലിയ ആലോചനയൊന്നും കൂടാതെയാണ് വടംവലിയെന്നൊക്കെ വച്ചു കാച്ചിയത്. ആള്‍ക്കാരിത് വലിയ കാര്യമായിട്ടെടുക്കുമെന്നൊന്നും അന്നേരം വിചാരിച്ചതേയില്ല.

തിരുവോണനാള്‍ . ഉച്ചകഴിഞ്ഞ് മൂന്നു മണിയ്ക്കാണ് വടം വലി തുടങ്ങേണ്ടത്. രാവിലെ വരെ ഇതൊരു വലിയ കാര്യമായി പരിഗണിച്ചില്ല. പൂക്കളമത്സരത്തിന്റെ പുറകേയായിരുന്നല്ലോ അന്നേരം.വലിയ്ക്കാന്‍ നാലു ടീമുകളുണ്ട്.  പിന്നൊരു റഫറിയും. അതിന് ഞങ്ങള്‍ നേരത്തേ ഒരു മാഷിനെ ചാക്കിട്ട് പറഞ്ഞുറപ്പിച്ചിട്ടുണ്ട്. കക്ഷി ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും ഞങ്ങളുടെ കാലുപിടിയ്ക്കലിനുമുന്‍പില്‍ കീഴടങ്ങുകയായിരുന്നു. മാഷുമ്മാരാകുമ്പം ആള്‍ക്കാര്‍ക്ക് കുറച്ചു ബഹുമാനമൊക്കെയുണ്ടാകുല്ലോ!

ശരി എല്ലാമായി. വടമെവിടെ?

മുന്‍‌കൂട്ടി ഒരു മരംവെട്ടുകാരനോട് പറഞ്ഞിട്ടുണ്ടല്ലോ.  കക്ഷിയെ അന്വേഷിച്ച് വീട്ടില്‍ ചെന്നപ്പോള്‍ ആടു കിടന്നിടത്തു പൂട പോലുമില്ല! പുള്ളിയും കുടുംബവും വീടും പൂട്ടി തലേദിവസമേ ഓണംകൂടാന്‍ ഭാര്യവീട് പിടിച്ചിരുന്നു. നല്ല ചതിയായിപ്പോയി! ഇനിയിപ്പോള്‍ എന്തു ചെയ്യും? ഞങ്ങള്‍ തലപുകഞ്ഞിട്ടൊന്നും ഒരു വഴിയുമില്ല. ഈ സമയത്തെവിടെ പോയി വടം കൊണ്ടു വരാന്‍ ?
ഉച്ച ആയതോടെ സംഗതി ഗുരുതരമാകുമെന്ന് ഞങ്ങള്‍ക്കു മനസ്സിലായി. ഓണസദ്യയും കഴിഞ്ഞ് എല്ലാവനും രയറോത്തിനിറങ്ങിയിരിയ്ക്കുകയാണ് വടം വലി കാണാന്‍ !.
“എപ്പോളാ ബിജു വടം വലി തുടങ്ങുന്നേ?“ കാണുന്നവന്മാര്‍ക്കൊക്കേ ഇതേ ചോദ്യമുള്ളു. ഏതായാലും ഊരാന്‍ പറ്റില്ലന്നുറപ്പായി.
ഞങ്ങള്‍ അവസാനം തീരുമാനിച്ചു. ഒരു വടം മേടിയ്ക്കാം! കൊള്ളാം നല്ല തീരുമാനം. പക്ഷേ എവിടെപ്പോയി മേടിയ്ക്കും. ഒറ്റക്കട തുറന്നിട്ടില്ല.
റയറോത്ത് അത്യാവശ്യം എല്ലാ ഐറ്റംസും വില്‍ക്കുന്ന ഒരു കടയുണ്ട്. അതിന്റെ ഓണര്‍ ഷാജിയുടെ വീട്ടിലേയ്ക്ക് വച്ചു പിടിച്ചു. ഭാഗ്യം ആളുണ്ട്. വടം വലി കാണാന്‍ പുറപ്പെടാന്‍ തുടങ്ങുന്നു.
“ഷാജി ചേട്ടാ..കടയൊന്നു തൊറക്കണമല്ലോ.. ഒരു വടം വേണം”
“വടമോ? അതിനെന്റെ കടയിലെവിടാ വടം! അതു കണ്ണുരോ തളിപ്പറമ്പോ ഒക്കെ വലിയ കടയിലേ കിട്ടു!”
ദൈവമേ.. കെണിഞ്ഞു. ഞങ്ങള്‍ കഷ്ടപ്പെട്ട് ഉമിനീരിറക്കി പരസ്പരം നോക്കി.
“അല്ല ചേട്ടാ ..ചേട്ടന്റെ കടയില്‍ ഒരു സൈസ് വണ്ണമുള്ള കയറുണ്ടല്ലോ..അതു മതിയല്ലോ”.
“അതോ..എടാ അത് കിണറ്റുകയറാ. വടമല്ല.”
“സാരമില്ല. അതു മതി.”
“ദേ എനിയ്ക്കുത്തരവാദിത്തമൊന്നുമില്ല കേട്ടോ. സാധനം വേണമെങ്കില്‍ ഞാനെടുത്തു തരാം”.
ഹോ.. ആശ്വാസമായി. വലിയ്ക്കാന്‍ എന്തെങ്കിലുമായല്ലോ. ഷാജിച്ചേട്ടന്‍ വേഗം വന്ന് കടതുറന്ന് മുഴുത്ത ഒരു “വടം” (കിണറ്റുകയറ്) എടുത്തു തന്നു. നൂറ്റിയിരുപത്തഞ്ചു രൂപാ!.
വടമായി. ഇനി വലിയെവിടെ നടത്തും? ആലോചനയില്ലാതെ ഓരോന്നൊക്കെ തീരുമാനിച്ചിട്ട്... സ്കൂളില്‍ വടംവലിയ്ക്ക് സൌകര്യമില്ല. റോഡാണെങ്കില്‍ പൊട്ടിപ്പൊളിഞ്ഞത്.
 വേറെയെവിടെ സൌകര്യം?
അപ്പോഴാണ് പാലത്തിന്റെ കാര്യം ഓര്‍മ്മ വന്നത്. ഹായ് നല്ല വിശാലമായ, നിരപ്പായ പാലം തുറന്നിങ്ങനെ കിടക്കുമ്പോള്‍ വേറെ സ്ഥലമെന്തിനന്വേഷിയ്ക്കണം? തീരുമാനിച്ചു, വടം വലി രയറോം പാലത്തില്‍ തന്നെ.

ഏതാണ്ട് മൂന്നരയായി. പാലത്തിന്മേല്‍ അപാര ജന സഞ്ചയം . തിരുവോണമായതു കൊണ്ടാവാം അങ്ങനെ വാഹനതിരക്കൊന്നുമില്ല. വല്ലപ്പോഴും ഒരു ജീപ്പോ മറ്റോ വന്നാലായി. നാലു ടീമുകള്‍ റെഡിയായിട്ടുണ്ട്. ടീമൊക്കെ ലോക്കല്‍ തന്നെ. ലോഡിങ്ങുകാരും ഡ്രൈവര്‍മാരും പിന്നെ തടിമിടുക്കുള്ള ചിലരുമൊക്കെ ചേര്‍ന്ന് പെട്ടെന്നുണ്ടാക്കിയതാണ്.
പാലത്തിന്റെ ഒത്ത മധ്യത്തില്‍ കുമ്മായം കൊണ്ട് കുറുകെ ഒരു വരയിട്ടു. പിന്നെ നാലടി വിട്ട് വലതും ഇടതും ഓരോന്ന്. വടം വലിയുടെ നിയമം അറിയാമല്ലോ. വടത്തിന്റെ ഒത്ത നടുക്ക് ഒരു റിബ്ബണ്‍ കെട്ടും. അത് നടുക്കത്തെ വരയ്ക്ക് കണക്കായി പിടിയ്ക്കും. വലി തുടങ്ങിയാല്‍ ഇടത്തോ വലത്തോ ഉള്ള വരയ്ക്കുള്ളില്‍ റിബണ്‍ കടത്തുന്ന ടീം ജയിയ്ക്കും. സാധാരണ രണ്ടോ മൂന്നോ മിനിട്ടില്‍ കൂടുതല്‍ ആര്‍ക്കും പിടിച്ചു നില്‍ക്കാനാവില്ല. അതിനുള്ളില്‍ ഒരു ടീം വര കടത്തും.

ഞങ്ങള്‍ “വടം“ എടുത്ത് ഒരു ചുവന്ന റിബ്ബണ്‍ കെട്ടിയിട്ട്, നടുക്കത്തെ വരയ്ക്കൊപ്പം റിബണ്‍ വരുന്ന പോലെ പാലത്തില്‍ നെടുനീളത്തില്‍ വച്ചു. “വട”ത്തിന്റെ മടക്കുകളൊന്നും ശരിയ്ക്കു നിവര്‍ന്നിട്ടില്ല. കയര്‍ നാരുകള്‍ പൊന്തി പൊന്തി നില്‍ക്കുന്നു. കണ്ടിട്ടു തന്നെ ഒരേനക്കേട് തോന്നുന്നുണ്ട്. കാരണം നമ്മളു കണ്ടിട്ടുള്ള വടത്തിനൊന്നും മടക്കുകള്‍ കാണാനേ ഉണ്ടാവില്ല, അതു പോലെ പൊന്തി നില്‍ക്കുന്ന നാരുകളും.
എന്തുമാവട്ടെ, ഇതൊന്നു കഴിഞ്ഞുകിട്ടിയാല്‍ മതി. വയറ്റിലെ ശൂന്യതയില്‍ കാറ്റ് നിറഞ്ഞിരിയ്ക്കുകയാണ്. ഓണം ഉണ്ണാന്‍ ഗതിയില്ലാത്ത ലക്ഷക്കണക്കിന് കേരളീയരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഞങ്ങളിവിടെ ഈ പണിയെടുക്കുന്നത്.
റഫറി മാഷിനെ ആനയിച്ചുകൊണ്ടു വന്നു. മാഷ് ഒരു വിസിലും കടിച്ചു പിടിച്ച്കൊണ്ട് ചുറ്റും ഒന്നു നോക്കി. അപ്പോഴേയ്ക്കും പാലത്തിന്റെ കൈവരിയില്‍ പിടിച്ച് പുഴനോക്കി നിന്നവരും അല്ലാത്തവരുമായ രയറോം പൌരന്മാരെല്ലാം ഒന്നിച്ചുകൂടി വലിയൊരു മനുഷ്യമതില്‍ തീര്‍ത്തു. ഞങ്ങളെ പുറകോട്ട് തള്ളിമാറ്റിക്കൊണ്ട് മൂന്നാല് അജാനുബാഹുക്കളായ രയറോം ചേട്ടന്മാര്‍ പരിപാടിയുടെ കടിഞ്ഞാണ്‍ പിടിച്ചെടുത്തു.

“മാഷ് വിസിലൂത് മാഷെ, മത്സരം തൊടങ്ങാം. എടാ പിള്ളേരെ ,ആ ആള്‍ക്കാരെ അങ്ങോട്ട് മാറ്റി നിര്‍ത്തെടാ”.
നോക്കണം സംഘാടകരായ ഞങ്ങളോടാണ് ആജ്ഞ! വാക്കുകള്‍ക്കൊപ്പം നാടന്‍ വാറ്റുചാരായത്തിന്റെ മണവും തെറിച്ചു വീഴുന്ന കാരണം കൂടുതലൊന്നും പറയാന്‍ നിന്നില്ല.
ടീമുകള്‍ രണ്ടെണ്ണം അണിനിരന്നു. റഫറിയെ സഹായിയ്ക്കാന്‍ നമ്മുടെ രയറോം ചേട്ടന്മാരും കൂടി. ചുറ്റും തിങ്ങിയ മനുഷ്യമതിലിനിടയില്‍ തിക്കി തിരക്കി ഞങ്ങള്‍ സംഘാടകക്കുഞ്ഞുങ്ങള്‍ നിന്നു.
“ശരി തുടങ്ങാം.” റഫറി ഒരു വിസില്‍ കൊടുത്തു. ഉടന്‍ രണ്ടു ടീമും ചേര്‍ന്ന് വടം കൈയിലെടുത്ത് പൊസിഷന്‍ ചെയ്തു. വാറ്റിന്റെ ലഹരിയില്‍ വീഴാതിരിയ്ക്കാന്‍ ചേട്ടന്മാര്‍ വടത്തിന്മേല്‍ ബാലന്‍സ് ചെയ്തു നിന്നു. അടുത്ത വിസിലിന് വലി ആരംഭിയ്ക്കുകയായി.
“റെഡി..വണ്‍ ..ടൂ..ത്രീ..പീ‍..”വിസില്‍ മുഴങ്ങി..
വലി തുടങ്ങി. രയറോംകാര്‍ ആര്‍ത്തു വിളിച്ച് ഇരു ടീമിനേം പ്രൊത്സാഹിപ്പിയ്ക്കുകയാണ്. വാറ്റു ചേട്ടന്മാരിലൊരാള്‍ ഉടുമുണ്ട് പറിച്ച് കൈയില്‍ പിടിച്ച് പുറകോട്ട് ആഞ്ഞു വീശിയാണ് പ്രോത്സാഹനം. ആകെ എന്തൊരാരവം!
അന്നേരം എന്റെ (ഞങ്ങളുടെ) നെഞ്ച് പട പടാ ഇടിയ്ക്കുകയാണ്. ദൈവമേ വടമല്ല..കിണറ്റുകയറാണ്.
ഞങ്ങള് നോക്കുമ്പോള്‍ രണ്ടു ടീമും നിന്നിടത്തു നിന്നും രണ്ടടിയോളം പുറകോട്ട് വലിച്ചിരിയ്ക്കുന്നു! എന്നാല്‍ നടുക്കത്തെ വരയില്‍ നിന്നും റിബണ്‍ അല്പം പോലും നീങ്ങിയിട്ടില്ല. ഇതെന്തല്‍ഭുതം! വടംവലി ടീമിന് പുറകോട്ടല്പം നീക്കം കിട്ടിയാല്‍ ആവേശം കൂടും. കാരണം അതു വിജയത്തിന്റെ ലക്ഷണമാണല്ലോ! രണ്ടു ടീമും പുറകോട്ട് നീങ്ങിയതിനാല്‍ ആവേശം ഇരട്ടിയായി.
അപ്പോള്‍ കാണാം വടത്തിന്റെ വണ്ണം നടുവില്‍ നിന്നും അല്പാല്പം കുറഞ്ഞു വരുന്നു! ആവേശത്തിനിടയില്‍ ആരു ശ്രദ്ധിയ്ക്കാന്‍ ? അതേ പ്രതീക്ഷിച്ചതു സംഭവിയ്ക്കുകയാണ്. വടമിപ്പോള്‍ പൊട്ടും.
ഞാന്‍ പതുക്കെ നൂണ്ടു വെളിയില്‍ കടന്നു. കണ്ണുകള്‍ ഇറുക്കിയടച്ചു. 

കരിയ്ക്കിന്‍ കുല വെട്ടിയിടുന്നപോലെ ഒരൊച്ച! രണ്ടു സൈഡിലേയ്ക്കും കുറേപ്പേര്‍ തെറിച്ചു വീണു, കളികാരും കാഴ്ചക്കാരും. പാലത്തിന്റെ പരുപരുത്ത കോണ്‍ക്രീറ്റിലേയ്ക്കാണ് വീഴ്ച..ആകെപ്പാടെ ഒരു ബഹളം..അലര്‍ച്ച. ദൈവാധീനം കൊണ്ട് ആരും പാലത്തിന്റെ കൈവരി തകര്‍ത്ത്  പുഴയില്‍ വീണില്ല. ശേഷം ചിന്ത്യം.

വാല്‍ക്കഷണങ്ങള്‍ :
 (1)-വടം വലിയ്ക്കായി പ്രത്യേക വടമാണുപയോഗിയ്ക്കുന്നത്. നന്നായി വലിഞ്ഞു മുറുകിയതായിരിയ്ക്കും അത്. ഞങ്ങളുടേത് പുതിയ “വട”മായതുകൊണ്ട് മുറുക്കമില്ലായിരുന്നു. അതുകൊണ്ടാണ് ടീമുകള്‍ പുറകോട്ട് നീങ്ങിയിട്ടും റിബണ്‍ നീങ്ങാഞ്ഞത്.
 (2)- ഞങ്ങളുടേത് കിണറ്റുകയറാണെന്ന് റഫറിയ്ക്കെങ്കിലും തോന്നേണ്ടതായിരുന്നു. കക്ഷി ആദ്യമായിട്ടാണ് ഇപ്പണിയ്ക്കു വന്നത്. അന്നത്തെ സംഭവത്തിനു ശേഷം ഞങ്ങള്‍ സാറിനെയും സാറ് ഞങ്ങളെയും കാണാതിരിയ്ക്കാന്‍ മാറിനടക്കുമായിരുന്നതിനാല്‍ പിന്നെ കണ്ടിട്ടില്ല.
(3).രയറോത്തെ ആയുര്‍വേദ വൈദ്യന് ഈ മത്സരശേഷം ചാകരയായിരുന്നു.
ഇഷ്ടപ്പെട്ടെങ്കില്‍ ഒരോട്ട് കുത്തിയേക്ക്

Thursday 10 June 2010

രയറോം കഥകള്‍ : ഒരു ചോരക്കഥ

അക്കാലത്താണ് ഞങ്ങള്‍ വിപ്ലവ യുവജനസംഘടനയ്ക്ക് ഒരു കാര്യം ബോധ്യമായത്. വെറും രാഷ്ട്രീയം പറഞ്ഞു നടന്നിട്ടൊന്നും കാര്യമില്ല. അങ്ങ് ക്യൂബയിലെ കാര്യവും ചൈനയിലെ കാര്യവും പറഞ്ഞോണ്ട് കോമണ്‍ പീപ്പിളിന്റെ അടുത്തേയ്ക്ക് ചെന്നാല്‍ അവരും വായും പൊളിച്ച് കണ്ണും തള്ളി നില്‍ക്കുമെന്നതില്‍ കവിഞ്ഞ യാതൊരു പ്രയോജനവുമില്ല, ചിലപ്പോള്‍ നല്ല പുളിച്ച ചീത്ത കിട്ടിയേക്കാമെന്നു മാത്രം. സംഘടനയ്ക്ക് ആളെകിട്ടണമെങ്കില്‍ വേറെ വഴികള്‍ കൂടി നോക്കണം.

എന്നാ പിന്നെ എന്തെങ്കിലുമൊക്കെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തു നോക്കിയാലോ?. ഞങ്ങള്‍ കമ്മിറ്റി കൂടി കൂലംകഷമായി ആലൊചിച്ചു. (പ്രസിഡണ്ട് ഭാസി, ഈയുള്ളവന്‍ സെക്രട്ടറി.) എന്തൊക്കെ ചെയ്താല്‍ നാട്ടുകാരെ കൈയിലെടുക്കാം?

അപ്പോഴാണ് ന്യൂട്ടന്റെ തലയില്‍ ആപ്പിളു വീണപോലെ ആ ഐഡിയ സെക്രട്ടറിയുടെ തലയില്‍ വീണത്. രയറോം ടൌണിനടുത്ത് ഒരു ഇക്കാക്കയുടെ വീടുണ്ട്. വീടല്ല ഓല ക്കുടിലു തന്നെ. ഇക്കാക്ക മരിച്ചു പോയി. ഇത്തായും രണ്ടു പെണ്മക്കളും മാത്രമേ ഒള്ളൂ. വീട് ഈ വര്‍ഷം ഇതേ വരെ കെട്ടി മേഞ്ഞിട്ടേയില്ല. അവരെക്കൊണ്ടാണെങ്കില്‍ അതിനു ആവതൊട്ടില്ല താനും.
ശരി, എന്നാപിന്നെ നമുക്കതങ്ങു കെട്ടിമേഞ്ഞു കൊടുത്താലെന്താ? അവര്‍ക്കതൊരു സഹായവുമാകും, നമുക്ക് നല്ലൊരു പബ്ലിസിറ്റിയുമാകും. സെക്രട്ടറിയുടെ ഐഡിയ എല്ലാവര്‍ക്കും “ക്ഷ” പിടിച്ചു. അങ്ങനെ തീരുമാനം കൈയടിച്ചു പാസാക്കപ്പെട്ടു.

തീരുമാനമൊക്കെ എളുപ്പം തന്നെ, ഇനിയാണു പണികിടക്കുന്നത്. ഓല കെട്ടിമേയലെന്നു പറഞ്ഞാല്‍, പറച്ചില്‍ പോലെ അത്ര എളുപ്പമല്ല.
മുഖ്യപ്രശ്നം ഓല തന്നെ. ഒരു നൂറ് (എന്റെ ഓര്‍മ്മ ശരിയെങ്കില്‍ ) മടല്‍ ഓലയെങ്കിലും വേണം. വിലകൊടുത്തുമേടിയ്ക്കല്‍ നമ്മുടെ അജണ്ടയിലില്ല. സംഘടനയുടെ ഖജനാവില്‍ പൂച്ച പെറ്റുകിടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അപ്പോ പിന്നെ ആരെക്കൊണ്ടെങ്കിലും സ്പോണ്‍സറിപ്പിയ്ക്കണം. നൂറ്  മടല്‍ ഓല വെറുതെ ആരെങ്കിലും തരാനോ? ഛായ്.. അതിനു സ്ഥലം വേറെ നോക്കണം, രയറോം വിട്ടുപിടി.

വീണ്ടും കമ്മിറ്റി, കൂലംകഷ ആലോചന.
ഓരോ വീട്ടില്‍ നിന്ന് ഓരോ മടല്‍ വീതം സംഭാവന തരാന്‍ പറഞ്ഞാലോ?  പ്രസിഡണ്ടിന്റെ ചിന്ത വികേന്ദ്രീകൃതമായി.
“കൊള്ളാം എന്നിട്ട് പ്രസിഡണ്ടും സെക്രട്ടറീം കൂടെ തോളിലിട്ടു കൊണ്ടു വന്നോണം. ഞങ്ങള്‍ക്കാര്‍ക്കും നേരമില്ല നാടുമുഴുവന്‍ നടന്ന് ഓല ചുമക്കാന്‍ “. കരിങ്കാലികള്‍ നയം വ്യക്തമാക്കി.
“ഒരു കാര്യം ചെയ്താലോ? നമുക്ക് രയറോം പള്ളിയ്ക്കല്‍ ഒന്നു ചോദിയ്ക്കാം” സഖാവ് ജോസിന്റെ ശബ്ദമാണല്ലോ!
സംഗതി ശരിയാണ്. രയറോം കൃസ്ത്യന്‍ പള്ളിയ്ക്ക് ഏക്കര്‍ കണക്കിന് തെങ്ങിന്‍ തോപ്പുണ്ട്. നൂറ് മടല്‍ ഓലയ്ക്ക് യാതൊരു വിഷമോമില്ല. പക്ഷേ പ്രശ്നമതല്ലല്ലോ. പള്ളീം വിപ്ലവവും തമ്മില്‍ എങ്ങനെ യോജിയ്ക്കാനാണ്? പോരാഞ്ഞിട്ട് ഇപ്പോഴത്തെ അച്ചന്‍ തീരെ മയമില്ലാത്ത ഒരാളും.(പറഞ്ഞു കേട്ടതാണേ). ഇതും ചോദിച്ചോണ്ട് അങ്ങോട്ട് ചെന്നാല്‍ മിക്കവാറും പോയതിലും വേഗത്തില്‍ തിരിച്ചു വരാം.
പിന്നെയും തിരിച്ചും മറിച്ചും ആലോചന, കണക്കുകൂട്ടല്‍ . ഇത്രയും “കൂടിയ” ഐറ്റം സാമൂഹ്യപ്രവര്‍ത്തനം വേണോ?
അവസാനം രണ്ടും കല്പിച്ചൊരു തീരുമാനമായി, പ്രസിഡണ്ടിന്റെയും സെക്രട്ടറിയുടെയും റിസ്കില്‍ . പള്ളിയ്ക്കല്‍ ഒന്നു ട്രൈ ചെയ്യുക. കിട്ടിയാല്‍ കിട്ടി. പോയാല്‍ പോട്ടെ.സാമൂഹ്യപ്രവര്‍ത്തനം പെന്‍ഡിങ്ങില്‍ വയ്ക്കാം, മറ്റാരും അറിഞ്ഞിട്ടില്ലല്ലോ!

അങ്ങനെ ഞങ്ങള്‍ നാലു പേര്‍ ഒരു ദിവസം പള്ളിമേടയില്‍ അച്ചനെ മുഖം കാണിയ്ക്കാന്‍ പോയി. ഹോ..നമ്മുടെ തിലകന്റെ അതേ രൂപം. മുഖം കടന്നല്‍ കുത്തിയ പോലെ. വിപ്ലവക്കാരാണന്നറിഞ്ഞതോടെ അല്പം കൂടി ഇരുണ്ടോ?
“ങൂം.. എന്താ വന്നത്?” ശബ്ദവും തിലകമയം.
“അല്ല... അച്ചാ..ഞങ്ങള്‍ ഒരു പാവപ്പെട്ട കുടുംബത്തിന്റെ വീട് മേയാന്‍ ..കുറച്ച് ഓല..കിട്ടിയിരുന്നെങ്കില്‍.....” ഇങ്ങനെ പല പീസായി വിവരം അറിയിച്ചു.
“ഇവിടെന്താ ഓലക്കച്ചവടമുണ്ടോ?”
മതിയായി. സ്ഥലം വിട്ടാലോ? ചൊദിയ്ക്കാന്‍ വന്ന നമ്മളെ വേണം പൂശാന്‍ .ഞങ്ങളു പതുക്കെ എഴുന്നേറ്റു.
“ഇരിയ്ക്കടാ അവ്ടെ. കൊറെ വിപ്ലവകാരികള്‍ വന്നിരിയ്ക്കുന്നു.”
ഇങ്ങേരിതെന്തിനുള്ള പുറപ്പാടാണ്? ഓലയില്ലെങ്കില്‍ വേണ്ട. ശകാരിയ്ക്കണോ?
“എടാ ഒരു കാര്യത്തിനിറങ്ങിയാല്‍ അതു നേടാനുള്ള മനസ്സു വേണം. അല്ലാതെ ആരെങ്കിലും പറയുന്ന പാടെ പെട്ടിയും മടക്കി പോകുന്ന നീയൊക്കെ എവ്ടത്തെ വിപ്ലവക്കാരാടാ!”
ഞങ്ങള്‍ മുഖത്തോടു മുഖം നോക്കി അന്തം വിട്ടു.
“എടാ ഔസേപ്പേ..ഇവന്മാര്‍ക്ക് ഓരോ ചായ കൊടുക്കടാ..” അച്ചന്‍ കുശിനിയിലേയ്ക്കു നോക്കി കറ കറ ശബ്ദത്തില്‍ വിളിച്ചു പറഞ്ഞു.
“ദേ പിന്നൊരു കാര്യം, എനിയ്ക്ക് തെങ്ങേക്കേറി ഓല വെട്ടിത്തരാനൊന്നും പറ്റത്തില്ല. വേണമെങ്കി കേറി വെട്ടിക്കോണം. ഓലയെ വെട്ടാവൂ..മനസ്സിലായല്ലോ?”
ആ ഇരുണ്ട മുഖത്തിനു പിന്നിലെ മനസ്സിനെത്ര വെളുപ്പ്!

അങ്ങനെ പറ്റിയൊരു ദിവസം നോക്കി ഞങ്ങള്‍ പത്തുപേര്‍ ഓലവെട്ടാന്‍ പോയി. എല്ലാവര്‍ക്കും വാക്കത്തി (കൊടുവാള്‍ , വെട്ടുകത്തി എന്നൊക്കെ പറയുന്ന അതേ സാധനം), തോര്‍ത്ത് മുതലായ ആയുധങ്ങള്‍ . നൂറ് ഓല വെട്ടാന്‍ ഒരു ദിവസത്തില്‍ കൂടുതലൊന്നും വേണ്ടി വന്നില്ല. അച്ചന്‍ ഇടയ്ക്കിടയ്ക്ക് വന്നു നോക്കും. വെട്ടല്‍ കഴിയാനായപ്പോള്‍ കക്ഷി പിന്നേം വന്നു.
“എടാ ഓരോ കരിയ്ക്കിട്ടോ..ഓരോന്ന് മാത്രം. കൂടുതലിട്ടേക്കരുത്!”

എതാണ്ട് അഞ്ചുമണിയോടെ ഓലയെല്ലാം രയറോം പുഴയിലെത്തിച്ച് ഞങ്ങള്‍ വെള്ളത്തില്‍ മുക്കിയിട്ടു. സംഗതി കുതിര്‍ത്താലല്ലേ മെടയാന്‍ പറ്റു. മെടച്ചില്‍ ഇത്തായും മക്കളും കൂടി ചെയ്തോളും.
എല്ലാം കഴിഞ്ഞ് ഞങ്ങള്‍ പുഴയിലൊരു കുളി പാസാക്കുന്ന സമയം. മുകളില്‍ റോഡില്‍ ഒരു ജീപ്പ് പാഞ്ഞു വന്ന് ബ്രേക്കിട്ടു. മൂന്ന് പേര്‍ ചാടിയിറങ്ങി.
ഞങ്ങളെല്ലാം ഉല്‍കണ്ഠയോടെ പൊങ്ങി നോക്കി.
ഓ..അക്കരെയിലെ ഒരു മൂത്ത സഖാവ് ഗോപിയേട്ടനാണ്.
“ആ ബിജു.. നീയിവ്ടെയായിരുന്നോ? പിന്നെ ഒരു വിഷ്‌യോണ്ട്.”
“എന്താ ഗോപിയേട്ടാ?”
“നമ്മുടെ ഒരു സഖാവിന്റെ ഭാര്യയ്ക്ക് കൊറച്ച് രക്തം വേണം. ഓ പോസിറ്റീവ് ആണ്. എവ്ടുന്നേലും ഒടനെ കിട്ടണം”
ഞങ്ങള്‍ ഒരു അവൈലബിള്‍ കമ്മിറ്റി കൂടിയാലോചന നടത്തി. എവിടെ കിട്ടും? ഓഫീസില്‍ ലിസ്റ്റുണ്ട്. നോക്കിയാല്‍ കിട്ടാതിരിയ്ക്കില്ല.
“എടാ നമ്മുടെ പോസ്റ്റുമാന്‍ വേലായുധന്റേത് ഒ പോസിറ്റീവാ”.  ഭാസിയ്ക്ക് നല്ല ഓര്‍മ്മ ശക്തിയാണല്ലോ. 
പോസ്റ്റുമാന്റെ വീട് മൂന്നാം കുന്നിലാണ്. ഈ മൂന്നാം കുന്ന്, രയറോത്തിന്റെ അടുത്തുള്ള പ്രദേശം.  ഒരു മുസ്ലീം പോപ്പുലേറ്റഡ് ഏരിയ. മുസ്ലീങ്ങളല്ലാത്തവര്‍ തീരെ കുറവാണ്. അതിലൊരാളാണ് നമ്മുടെ പോസ്റ്റുമാന്‍ .കക്ഷി നമ്മുടെ ഒരു അനുഭാവി തന്നെ.

ശരി നമുക്ക് പൊസ്റ്റ്മാന്റെ വീട്ടിലേയ്ക്കു വിടാം. ജീപ്പില്‍ എല്ലാം കൂടി തിക്കി തിരക്കി കയറിപ്പറ്റി. നനഞ്ഞ തോര്‍ത്തെടുത്തു തലേക്കെട്ടി, അല്ലാതെന്തു ചെയ്യാനാണ്.
 വാക്കത്തികള്‍ മാറിപോയാല്‍ അതും പ്രശ്നമാകും, വീട്ടില്‍ നിന്ന് നല്ല പൂരം കിട്ടും. അതുകൊണ്ട് അതു കൈവിടാനും പറ്റില്ല. ഓരോരുത്തരും കൈയില്‍ തന്നെ പിടിച്ചു.
മൂന്നാംകുന്നിലേയ്ക്കുള്ള കല്ലും മണ്ണും നിറഞ്ഞ വഴി മുക്കിയും ചാടിയുമൊക്കെ നമ്മുടെ ജീപ്പ് തരണം ചെയ്തു. മൂന്നാം കുന്നിലെ ആദ്യത്തെ പള്ളിയും കഴിഞ്ഞ് അരകിലോമീറ്റര്‍  മാറി അടുത്തപള്ളിയുടെ അടുത്താണ് നമ്മുടെ വേലായുധന്റെ വീട്.

ഹോ..സമയം ഇരുട്ടാകാറായി. രാവിലെ ഇറങ്ങിയതാണ് സാമൂഹ്യപ്രവര്‍ത്തനവുമായിട്ട്. മര്യാദയ്ക്കൊന്നു കുളിയ്ക്കാനും പറ്റിയില്ല. വിശപ്പിന്റെ കാര്യം പറയുകയും വേണ്ട. സാരമില്ല, ഒരു വിപ്ലവകാരിയ്ക്ക് ഇതൊക്കെ പറഞ്ഞിട്ടുള്ളതാണല്ലോ.
അങ്ങനെ രണ്ടാം പള്ളിയ്ക്കലെത്തി.

ഞങ്ങളെല്ലാവരും ചാടിയിറങ്ങി. ഒരല്പം താഴേയ്ക്കിറങ്ങണം വേലായുധന്റെ വീട്ടിലേയ്ക്ക്. വാക്കത്തി മാറിപ്പോകാതിരിയ്ക്കാന്‍ എല്ലാവരും കൈയിലെടുത്തു. തലേക്കെട്ടിന്റെ കാര്യം ആരോര്‍ക്കുന്നു?
 ഞങ്ങള്‍ വേലായുധന്റെ വീട്ടിലെത്തി അകത്തേയ്ക്കു നീട്ടി വിളിച്ചു.
“വേലായുധാ..വേലായുധാ ഇങ്ങിറങ്ങി വന്നേ..”
ഇറങ്ങി വന്നത് വേലായുധന്റെ ഭാര്യ. ഞങ്ങളെ കണ്ടതും “എന്റമ്മേ..” എന്നൊരു അലര്‍ച്ചയോടെ വാതിലുമടച്ചൊരോട്ടം. ശെടാ ഇതെന്തു കൂത്ത്?
“വേലായുധാ.. ഇങ്ങിറങ്ങി വാ. കുറച്ച് രക്തത്തിന്റെ ആവശ്യമൊണ്ട്..”
ജനലിന്റെ ഒരു പാളി മാത്രം തുറന്ന് വിറച്ചു കൊണ്ട് വേലായുധന്‍ ചോദിച്ചു.
“ആരാ..?”
“ഞങ്ങളാ വേലായുധാ.. കതകു തൊറക്ക്. ഒരു രോഗിയ്ക്കു കൊറച്ച് രക്തം വേണം.” 
പുറത്തുവന്നിട്ടും വേലായുധന്റെ മുഖത്തെ പേടി മാറിയിരുന്നില്ല. ഞങ്ങളുടെ കൈയിലിരുന്ന
വാക്കത്തികളിലേയ്ക്കായിരുന്നു നോട്ടം.
“ഓ..ഇതോ.. ഞങ്ങള്‍ ഒരു പണിസ്ഥലത്തൂന്നാ വരുന്നെ. അതാ..”
ഞാന്‍ ചിരി വരുത്തിക്കൊണ്ട് പറഞ്ഞു.
“ഹോ..സന്ധ്യാനേരത്തു വാക്കത്തീം കൊണ്ടു വന്നു ആളെ പേടിപ്പിച്ചു കളഞ്ഞല്ലോ!”

അങ്ങനെ കാര്യമെല്ലാം പറഞ്ഞ് വേലായുധനെ അണിയിച്ചൊരുക്കി ഞങ്ങള്‍ റോഡിലെത്തി. ശെടാ..അവിടെ വലിയൊരാള്‍ക്കൂട്ടം! ഞങ്ങള്‍ വന്ന ജീപ്പിനു ചുറ്റും വലിയ വടികള്‍ , വാക്കത്തി, കരിങ്കല്ലു കഷണങ്ങള്‍ തുടങ്ങിയവയുമായി കുറേപ്പേര്‍ റെഡിയായി നില്‍ക്കുന്നു. ഡ്രൈവറെ ഷര്‍ട്ടിനു കുത്തിപ്പിടിച്ച് സൈഡിലെ കയ്യാലയോട് ചേര്‍ത്തു വച്ചിരിയ്ക്കുന്നു! കുറേപ്പേര്‍ അടുത്തുള്ള പറമ്പിലും മറ്റും കാഴ്ചകാണാന്‍  നില്‍ക്കുകയാണ്.

എന്റമ്മച്ചീ .. ആകെ കുഴപ്പമായല്ലോ. ഞങ്ങള്‍ തലേക്കെട്ടഴിച്ചു. വാക്കത്തികള്‍ ഒളിപ്പിയ്ക്കാന്‍ നോക്കി. അന്നേരം ഒരാരവം. ഇതാ ഇപ്പം ഞങ്ങള്‍ക്കടി കിട്ടും!
മേലാസകലം ഒരു വിറയല്‍ . വല്ലവനും രക്തം തേടി പോയിട്ട്, ഇനി നമുക്കു രക്തം തേടിപ്പോകേണ്ടി വരുമെന്നുറപ്പായി.
വേലായുധന്‍ അവസരത്തിനൊത്തുയര്‍ന്നു. വേഗം ചാടി മുന്‍പില്‍ നിന്ന് വിളിച്ചു പറഞ്ഞു.
“ഒന്നും ചെയ്യല്ലേ.. ഇവരു കൊഴപ്പക്കാരല്ല. എന്നെ കാണാന്‍ വന്നതാ..”
മുന്‍പില്‍ നിന്ന, പള്ളീലെ മൊല്ലാക്ക എല്ലാവരോടും ശാന്തരാകാന്‍ പറഞ്ഞു. ഒരു വിധത്തില്‍ ഞങ്ങളു കാര്യം പറഞ്ഞു മനസ്സിലാക്കി.
“അല്ല ശൈത്താന്മാരെ അനക്കൊക്കെ കത്തീം കൊടുബാളും വല്ലടത്തും ബച്ചിട്ട് നടക്കാമ്പാടില്ലേ. ഓരോരോ കൊയപ്പമൊണ്ടാക്കാനായിട്ട്..” മൊല്ലാക്ക ഇത്ര മാത്രമേ പറഞ്ഞുള്ളു.

ഡ്രൈവര്‍ സ്വതന്ത്രനായി. ഞങ്ങള്‍ വേലായുധനെയുംകൂട്ടി രയറോം ലക്ഷ്യമാക്കി വിട്ടു. ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. ചെവിപൊട്ടുന്ന സൈസ് തെറികള്‍ പറഞ്ഞുകൊണ്ടിരുന്ന പാവം ഡ്രൈവറൊഴിച്ച്. അയാള്‍ക്കതിനുള്ള എല്ലാ അവകാശവുമുണ്ടെന്ന് ഞങ്ങള്‍ക്ക് പൂര്‍ണബോധ്യമുണ്ടായിരുന്നു.

വാല്‍ക്കഷണം: മൂന്നാം കുന്ന്‍ മുസ്ലീം ലീഗിന്റെ കോട്ടയാണ്. ഇവിടെ വിപ്ലവ പാര്‍ട്ടി ശുഷ്കവും. എങ്കിലും നമ്മളു തനിസ്വഭാവം കാണിയ്ക്കും. ഇടയ്ക്കിടെ ഉരസും. ചെറിയ അടിപിടിയൊക്കെ നടക്കും. അങ്ങനെ ഒരു ഉരസല്‍ കഴിഞ്ഞിട്ടിരിയ്ക്കുന്ന അവസരത്തിലാണ് ഞങ്ങള്‍ വാക്കത്തിയുമായി രക്തം അന്വേഷിച്ചവിടെ എത്തിയത്. 
-------------------------------------------
ഇഷ്ടപ്പെട്ടെങ്കില്‍ ഒരോട്ട് കുത്തിയേക്ക്.

Friday 4 June 2010

രയറോം കഥകള്‍ : - ഉത്സവക്കച്ചവടം.

ലക്കോട് പ്രദേശത്തെ ഏറ്റവും വലിയ ജനകീയാഘോഷമാണ് “അരങ്ങം മഹാദേവ ക്ഷേത്ര ഉത്സവം. തേര്‍ത്തല്ലി, രയറോം മുതല്‍ അങ്ങു തളിപ്പറമ്പു നിന്നു വരെ പുരുഷാരം പങ്കെടുക്കുന്ന മഹാമഹം.
 മകര മാസം, വെളുത്തപക്ഷത്തിലെ എട്ടു നാള്‍ ഉത്സവം, അതാണ് കണക്ക്. ആലക്കോട് മഹാരാജാവ് പണികഴിപ്പിച്ച്, പരിപാലിച്ചു പോന്ന പ്രസ്തുത ക്ഷേത്രത്തിലെ ഉത്സവകാലം നാനാ ജാതി മതസ്ഥരുടേയും ആഘോഷമത്രേ! അന്നൊക്കെ നാട്ടുകാര്‍ പത്ത് ആളെ ഒന്നിച്ചു കാണുന്നത് ഈ ഉത്സവകാലത്താണ്. ഉത്സവമെന്നു പറഞ്ഞാല്‍ ചില്ലറയൊന്നുമല്ല. തൊട്ടിലാട്ടം, മരണക്കിണര്‍ , മാജിക്ക്, സര്‍ക്കസ് തുടങ്ങിയ വന്‍‌കിട വിനോദങ്ങള്‍ , ഗാനമേള, നാടകം, ബാലെ,മിമിക്രി, കഥകളി മേജര്‍ സെറ്റ്, മുതലായ കാശുമുടക്കുള്ള കലാപരിപാടികള്‍ ,പിന്നെ ലോക്കല്‍ കലാകാരന്മാരുടെ ഗാനമേള (കാണികളുടെ കൂവല്‍ പ്രാക്ടീസിനുള്ള ഒരവസരം), കൊച്ചു പിള്ളേരുടെ അരങ്ങേറ്റം തുടങ്ങിയ മുടക്കില്ലാത്ത കലാപരിപാടികള്‍ , അങ്ങനെ ആകെ സംഭവബഹുലമായിരിയ്ക്കും ഉത്സവനാളുകള്‍ . ഇടയ്ക്ക് വല്ലപ്പോഴും ചെറിയ അടികലശലോ ആനയിടച്ചിലോ ഉണ്ടായേക്കാമെങ്കിലും സംഗതി പൊതുവെ സമാധാനപരം.

 ഉത്സവസ്ഥലത്തെ പലവിധ കച്ചവടങ്ങള്‍ കാണേണ്ടതാണ്. ഒരു ഭാഗത്ത് വളകള്‍ , മാലകള്‍ , ചാന്ത്, കണ്മഷി അങ്ങനെ ലേഡീസ് ഐറ്റംസ് വില്‍ക്കുന്ന, പുരുഷന്മാര്‍ ഏറ്റവും അധികം കറങ്ങി നടക്കുന്ന, ചിന്തിക്കടകള്‍ . വേറൊരു ഭാഗത്തതാ സ്റ്റീല്‍ പാത്രങ്ങള്‍ , അലുമിനിയപാത്രങ്ങള്‍ , ചൂല്, ഗ്ലാസ്, കലം അങ്ങനെയുള്ള ഗൃഹോപകരണങ്ങള്‍ നിലത്താകെ വാരിയിട്ട കച്ചവടം . അതിനിടെ ബലൂണ്‍, പീപ്പി, വിസില്‍ എല്ലാം കെട്ടിത്തൂക്കിയിട്ട്  ഒരു സൈസ് വട്ടത്തിലുള്ള ഒരു സാധനവും പിടിച്ച്  ബലൂണ്‍ കച്ചവടക്കാര്‍. അമ്പലത്തിലേയ്ക്കുള്ള വഴിനീളെ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ കൂട്ടിലൊരു തത്തയുമായി, “ബാ മോനെ കൈ നൊക്കി ഫലം പറയാം “എന്നും പറഞ്ഞ് കാക്കാലത്തി മുത്തിമാര്. പിന്നെ അലുവ, ചിപ്സ്,കിപ്സ്, ലഡു, ജിലേബി അങ്ങനെയൊരു കൂട്ടര് വേറെ. അതും കഴിഞ്ഞാലോ ചായക്കട, കാപ്പിക്കട, ഓം‌ലെറ്റ് അതിന്റെ വേറൊരു സെക്ഷന്‍ . ആകെപ്പാടെ ഉത്സവപ്പറമ്പ് ജോര്‍ .എട്ടാം നാളത്തെ ആറാട്ട് എന്നു പറഞ്ഞാല്‍ അന്ന് സൂചികുത്താനിടമില്ലാത്തവിധം ജനസാഗരമായിരിയ്ക്കും. ബസുകളൊക്കെ അന്ന് രാപകല്‍ ട്രിപ്പടിയ്ക്കും. പിന്നെ വെളുപ്പാന്‍ കാലം വെടിക്കെട്ടോടെ ഉത്സവം സമാപിയ്ക്കും.

ഞാന്‍ അവസാനത്തെ മൂന്നു ദിവസമാണ് ഉത്സവം കൂടാന്‍ പോകാറ്. രയറോത്തു നിന്നും മൂന്നുകിലോമീറ്ററോളം ഉണ്ട് അരങ്ങത്തിന്.
ആലക്കോടിന് അടുത്ത്.
ഞങ്ങള്‍ക്ക് ബസു വഴിയല്ലാതെ പോകാന്‍ മറ്റൊരു വഴിയുമുണ്ട്. പക്ഷെ രയറോം പുഴ ഇറങ്ങിക്കടക്കണം. ഉത്സവകാലങ്ങളില്‍ മുട്ടോളം വെള്ളമേ ഉണ്ടാകൂ. മിക്കവാറും നമ്മുടെ ചങ്ങാതിമാരൊക്കെ കാണും.  ഞങ്ങളങ്ങിനെ ഓരോ കുസൃതികളൊക്കെ പറഞ്ഞ് ചിരിച്ച് മറിഞ്ഞ് പുഴ കടന്ന് ഉത്സവത്തിന് പോകും.

പോകുന്ന വഴിയ്ക്ക് ഒരു ഇക്കായുടെ വീടിനടുത്ത്, തൊഴുത്തിന്റെ സൈഡില്‍ കൂടെ ഒരു ഷോട്ട് കട്ടുണ്ട്. അതിലെ പോകുന്നതില്‍ ഇക്കായ്ക്ക് വലിയ എതിര്‍പ്പൊന്നുമില്ലായിരുന്നു; ആ സംഭവം വരെ!
 ആള് ചെറിയൊരന്ധവിശ്വാസിയെന്നൊക്കെ പറയാവുന്ന കൂട്ടത്തിലാണ്. ഇക്കയുടെ തൊഴുത്തില്‍ ഒരു വിത്തുകാളയുണ്ട്. പുള്ളി നന്നായി പരിപാലിച്ചു പോരുന്നുണ്ട് അതിനെ. ഞങ്ങള്‍ ഉത്സവം കഴിഞ്ഞു വരുന്ന ഒരു രാത്രി. നമ്മുടെ കൂട്ടത്തില്‍ ഒരു അസുരവിത്തുണ്ട്. അവന്‍ ഉത്സവപ്പറമ്പില്‍ നിന്നും ഒരു “ആനപിണ്ഡം” കടലാസില്‍ പൊതിഞ്ഞെടുത്തു! കൂടാതെ മുഴുത്ത രണ്ട് ഉണ്ടന്‍ പൊരിയും. “എന്തിനാ“ന്ന് ചൊദിച്ചിട്ട് ഒന്നും പറഞ്ഞില്ല.  ഇക്കായുടെ വീടിനടുത്തെത്തിയപ്പോ ആ പഹയന്‍ ആനപിണ്ഡം പൊതിയോടെ ഇക്കയുടെ തിണ്ണയില്‍  കൊണ്ടു വച്ചു. പോരാഞ്ഞിട്ട് ഉണ്ടന്‍ പൊരി രണ്ടും കാളയുടെ കൊമ്പില്‍ കോര്‍ത്തു വയ്ക്കുകയും ചെയ്തു!
 പോരേ പൂരം! ആരോ കാളയ്ക്കിട്ട് കൂടോത്രം ചെയ്തതാണെന്ന ധാരണയില്‍ പിറ്റേദിവസം, ഇക്ക
വലിയ ഇഷ്യൂ ഉണ്ടാക്കി. അതോടെ ആ വഴി അടയുകയും ചെയ്തു.

നമ്മുടെ അന്നത്തെ സാമ്പത്തിക സ്ഥിതി വട്ടപ്പൂജ്യം.
ആകെയുള്ള വരുമാനമാര്‍ഗങ്ങള്‍ അമ്മ , അച്ഛനെ അറിയിയ്ക്കാതെ മാറ്റി വെയ്ക്കുന്ന കുരുമുളക്, കശുവണ്ടി തുടങ്ങിയവയൊക്കെ “സുരക്ഷിത“മായി കടയില്‍ കൊണ്ടു പോയിക്കൊടുത്ത് പണമാക്കി അമ്മയ്ക്കു കൊടുക്കുമ്പോള്‍ കിട്ടുന്ന കമ്മീഷനും പിന്നെ വീട്ടിലെ പാല്‍ വില്പനയിനത്തില്‍ കിട്ടുന്ന കമ്മീഷനുമായിരുന്നു.
ഈയൊരു തുക കൊണ്ടൊന്നും ഉത്സവം കൂടല്‍ മര്യാദയ്ക്കു നടക്കില്ല.
എനിയ്ക്കന്ന് ഒരു കൂട്ടുകാരനുണ്ടായിരുന്നു. പ്രകാശന്‍ . അവര്‍ മൂന്നാണുങ്ങളാണ്. ഇളയവനാണ് കക്ഷി. കമഴ്ന്നു വീണാല്‍ കാല്‍ പണം അതാണു പുള്ളിയുടെ പ്രമാണം. അക്കൊല്ലത്തെ ഉത്സവത്തിന് ഒരാഴ്ച മുന്‍പേ ഞങ്ങള്‍ ഒരു ആലോചന നടത്തി. ഇക്കൊല്ലത്തെ ഉത്സവത്തിന് പത്തു കാശുണ്ടാക്കാനെന്താ വഴി?
“എടാ നമുക്ക് ഉത്സവത്തിനൊരു കച്ചവടം നടത്തിയാലോ?” പ്രകാശന്റെ തലയിലാണ് പ്രകാശം വന്നത്.
 “ഓരോരുത്തന്മാര് എന്നാ കാശാ ഒണ്ടാക്കുന്നേന്നറിയാവോ! മര്യാദയ്ക്കാണെങ്കില്‍ ഒരു വര്‍ഷത്തേയ്ക്കൊള്ള പൈസയുണ്ടാക്കാം!”
കാശിനു ദാരിദ്ര്യം അനുഭവിയ്ക്കുന്ന നമ്മളെപോലൊരുത്തനെ പ്രലോഭിപ്പിയ്ക്കാന്‍ വേറേ വല്ലതും വേണോ.
“അതിനിപ്പം നമ്മളെന്തു കച്ചവടം ചെയ്യാനാ? എന്നാത്ത്നാണേലും കാശു വേണ്ടേ?” പോക്കറ്റില്‍ തിരുമ്മിക്കൊണ്ടു നമ്മളു ചോദിച്ചു.
“എടാ അതിനു നമ്മുക്കൊരു കാപ്പിക്കടയാക്കാം. ചെറിയ കാശു പോരെ? പിന്നെ ഓം‌ലെറ്റുമടിയ്ക്കാം”.
“അതിനെനിക്കോം‌ലെറ്റടിയ്ക്കാനൊന്നുമറിയില്ല”.
“ഒരു കാര്യം ചെയ്യ്. നീ കാപ്പിക്കട ചെയ്തോ. ഞാന്‍ ഓം‌ലെറ്റ് നടത്തിക്കോളാം”
ഇത് നമ്മുക്ക് സമ്മതമായി. കാപ്പിയുണ്ടാക്കല് വല്യപാടൊന്നുമില്ല. ഒരു ഗ്ലാസില്‍ കുറച്ച് കാപ്പിപ്പൊടീം പഞ്ചസാരേം ഇടുക, തിളച്ച വെള്ളം ഒഴിയ്ക്കുക. ഒരെളക്കെളക്കിയാല്‍ കാപ്പി റെഡി! അന്നൊരു രൂപയാണ് ഒരു കട്ടങ്കാപ്പിയ്ക്ക്. മുടക്ക് കൂടിപ്പോയാല്‍ ഇരുപത്തഞ്ച് പൈസ. എഴുപത്തഞ്ചു പൈസാ ലാഭം. ദിവസം എങ്ങനെയായാലും ഒരു നൂറു കാപ്പി പോകും. ആറാട്ടിന്റന്ന് പറയാനേ പറ്റില്ല. ചിലപ്പം അഞ്ഞൂറെണ്ണം വരെ ആയേക്കാം. സകലമാന ചിലവുകളും കഴിഞ്ഞാലും അഞ്ഞൂറു രൂപാ ഉത്സവം കഴിയുമ്പം പോക്കറ്റില്‍ കിടക്കും.

അപ്പോ എന്തൊക്കെയാ പ്രാഥമിക ചിലവുകള്‍ ?
ഒരു കലം, അഞ്ചാറു ഗ്ലാസുകള്‍ ഒരു സ്റ്റൌ , പിന്നെ രണ്ടു കസേര ഒരു മേശ. വെള്ളം സംഘടിപ്പിക്കാന്‍ ഒരു കുടം. പിന്നെ  കാപ്പിപ്പൊടി പഞ്ചസാര. ഇത്രമാത്രം! ഇതില്‍ സ്റ്റൌവും  കാപ്പിപ്പൊടീം പഞ്ചസാരയുമൊഴിച്ചെല്ലാം വീട്ടില്‍ നിന്നും സംഘടിപ്പിയ്ക്കാം. സ്റ്റൌ പ്രകാശന്റെ വീട്ടിലെ പഴയതൊരെണ്ണം എടുക്കാമെന്നു പറഞ്ഞു.

 ഓക്കേ, അപ്പൊ ഇനി പ്രാരംഭമൂലധനം  അമ്മ തരണം. മകന്‍ അങ്ങനെ രക്ഷപെടുന്നെങ്കില്‍ പെടട്ടെ എന്നു കരുതി, പാവംസ്വരുക്കൂട്ടി വച്ച അന്‍പതു രൂപാ മടികൂടാതെ തന്നു.
പ്രകാശന് കാശിനു വലിയ വലിവൊന്നുമില്ല. പിന്നെ എല്ലാത്തിനും ഹെല്പാന്‍ ചേട്ടന്മാരുമുണ്ട്. ഒരു ജീപ്പു പിടിച്ച് എന്റെയും അവന്റെയും മേശ, കസേര, കലങ്ങളാദി ഐറ്റംസൊക്കെ ഉത്സവപ്പറമ്പിലെത്തിച്ചു.
 ഉത്സവ പറമ്പില്‍ കച്ചവടം നടത്താന്‍ തറവാടക വേണം. അതിനു ലേലം ഉണ്ട്. നമുക്കതു പറ്റാത്തതുകൊണ്ട്, ഉത്സവപറമ്പിനു വെളിയില്‍ റോഡിലാക്കി കച്ചവടം.
ഒരു പത്തിരുപതെണ്ണം ഉണ്ട് ഇതേ കാറ്റഗറിയില്‍ .

ഒന്നാം ഉത്സവനാളില്‍ വൈകുന്നേരത്തോടെ താര്‍പ്പായയൊക്കെ കെട്ടി കട റെഡിയാക്കി. ചുറ്റിലുമുള്ള കടയിലെല്ലാം ട്യുബ് വെളിച്ചം. പിന്നെ നമ്മളായിട്ട് ഒഴിവാക്കാന്‍ പറ്റുമോ? ഒരു ട്യൂബിടാന്‍ പറഞ്ഞു. ദിവസം ഇരുപത്തഞ്ചു രൂപാ വാടക! ഹോ..അറവു തന്നെ.

ഏഴുമണി ആയി.ഉത്സവപ്പറമ്പാകെ വെള്ളിവെളിച്ചം. എന്നാല്‍ കാര്യമായ തിരക്കൊന്നുമില്ല. തൊട്ടിലാട്ടം, മരണക്കിണര്‍ ഇവ്വക ഐറ്റംസൊന്നും എത്തിയിട്ടില്ല. (അവയൊക്കെ നാലാം ദിവസമേ എത്തൂ എന്നത് പുതിയൊരറിവായിരുന്നു. നമ്മളു സാധാരണ അഞ്ചാം ദിവസമല്ലേ ഉത്സവം കൂടാറുള്ളൂ!) അന്നത്തെ പരിപാടി ഏതോ പിറുങ്ങിണി പിള്ളേരുടെ ഡാന്‍സ് അരങ്ങേറ്റം. പിള്ളേരും ബന്ധുക്കളും ഉത്സവക്കമ്മിറ്റിക്കാരുമെല്ലാം കൂടി അന്‍പതില്‍ താഴെ ആള്‍ മാത്രം!
 അന്നത്തെ കച്ചവടം, തണുപ്പു സഹിയ്ക്കാതെ ഞാന്‍ തന്നെ കുടിച്ച കാപ്പിയുടെ വിലയായ ഒരു രൂപ. (ഗണപതിയ്ക്കു വച്ചത് കാക്ക കൊണ്ടു പോയതു പോലാവണ്ടല്ലോ എന്നു കരുതി ഞാന്‍ പോക്കറ്റിലുണ്ടായിരുന്ന ഒരു രൂപ ഇടുകയായിരുന്നു.) എന്നാല്‍ പ്രകാശന് പത്തു പതിനഞ്ച് ഓം‌ലെറ്റ് ചിലവായി. അതിലൊറ്റ ഒരുത്തന്‍ പോലും കാപ്പിയുടെ ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കിയില്ല. (കാരണം പിന്നെയാണ് മനസ്സിലായത്. എല്ലാവനും ഇരുട്ടത്തു മറപറ്റി ഓരോ ബോട്ടില്‍ , “ഷെയര്‍ “ ചെയ്തടിച്ചിട്ടു വന്നാണ് ഓം‌ലെറ്റിനോര്‍ഡര്‍ ചെയ്യുന്നത്.)

രാത്രി പതിനൊന്നുമണിയോടെ അന്നത്തെ കച്ചവടം മടക്കിക്കെട്ടി ചുളു ചുളാ അടിയ്ക്കുന്ന തണുപ്പന്‍ കാറ്റത്ത് തണുത്തുറഞ്ഞ രയറോം പുഴ   കിടു കിടാ വിറച്ചുകൊണ്ട് ഞങ്ങള്‍ മുറിച്ചു കടന്നു. ഏതൊരു ബിസിനസ്സിനും തുടക്കത്തില്‍ ചില പ്രതിബന്ധങ്ങളൊക്കെ ഉണ്ടാകുന്നതു സ്വാഭാവികമല്ലേ! (വീട്ടിലാണെങ്കില്‍ മര്യാദയ്ക്ക് ഉള്ള കഞ്ഞീം കുടിച്ച് മൂടിപ്പുതച്ച് കിടന്നുറങ്ങണ്ട സമയം)

ഉത്സവം രണ്ടാം ദിനം: ഇന്നു കുറച്ചു കൂടി പുരോഗതിയുണ്ട്. നാലു കാപ്പി ചിലവായി. വിശന്നു മടുത്തപ്പോള്‍ അടുത്ത ഹോട്ടലില്‍ പോയി പൊറോട്ടയും മീഞ്ചാറും കഴിച്ചു.(ഹോട്ടലുകാരന്റെ ഒരു നോട്ടം!)

ഉത്സവം മൂന്നാം ദിനം: സ്റ്റേജില്‍ ഇന്ന് ലോക്കല്‍ ഗായകരുടെ ഗാനമേളയായിരുന്നു. ആലക്കോട് നിന്ന് ഡ്രൈവര്‍ സെറ്റ് കൂട്ടമായി വന്നിട്ടുണ്ട്, കൂവാന്‍ .
ഹോ.. എന്തൊരൊടുക്കത്തെ കൂവലായിരുന്നു. വെറുതെയിരുന്നു മടുത്തപ്പോള്‍ നമ്മളും കൂടി കൂവാന്‍ .(കട തുറന്നിരിപ്പുണ്ട് എന്നു വിചാരിച്ച്  ആരും ഒന്നും എടുത്തോണ്ടു പോകാനൊന്നുമില്ലല്ലോ?)
വരവ് അഞ്ചു രൂപാ. ചിലവ് പന്ത്രണ്ട്. സാരമില്ല നാളെ മുതല്‍ ഉത്സവം ഉഷാറാകും. തൊട്ടി കിട്ടി ഐറ്റംസൊക്കെ കൊണ്ടു ചാടിച്ചിട്ടുണ്ട്. ഇനിയിപ്പോ നല്ല കച്ചവടമായിരിയ്ക്കും.

ഉത്സവം നാലാം ദിനം: പറഞ്ഞപോലെ ഉത്സവം ഉഷാറായിരിയ്ക്കുന്നു. കുറേ ആളൊക്കെ ഉണ്ട്. നല്ല ഒച്ചേം ബഹളോമൊക്കെ ആയി ഒരു കൊഴുപ്പായിട്ടുണ്ട്. ഇന്ന് തകര്‍പ്പന്‍ കച്ചവടം കിട്ടും.
ഏതാണ്ട് എട്ടുമണിയോടെ ഉത്സവകമ്മിറ്റിക്കാര്‍ പിരിവിനു വന്നു. ഒന്നും മിണ്ടാതെ ഇരുപതു രൂപാ എഴുതി തന്നു. (അതിനുള്ള കച്ചവടം നമുക്കുണ്ടോ എന്നാ പഹയന്മാര്‍ അന്വേഷിച്ചില്ല.) ആള്‍ക്കാര്‍ വന്നവരെല്ലാം സ്റ്റേജിനടുത്തേയ്ക്ക് പോയി; ബാലെ കഴിഞ്ഞു തിരിച്ചു വീട്ടിലും പോയി. വെളുപ്പാന്‍ കാലം മൂന്നുമണിയ്ക്ക്, കിടു കിടാ വിറയ്ക്കുന്ന താടി തോര്‍ത്തുകൊണ്ട് ചേര്‍ത്തു കെട്ടി നമ്മള്‍ രയറോം പുഴ മുറിച്ചു കടന്നു.(മുടിഞ്ഞ തണുപ്പാ വെള്ളത്തിന്)

ഉത്സവം അഞ്ച്, ആറ്, ഏഴ് ദിനങ്ങള്‍ : ഉത്സവകമ്മിറ്റി പിരിവ്- ഇരുപത്തഞ്ച്, മുപ്പത്, നാല്പത്. സ്റ്റൌ പണിമുടക്കിയത് നന്നാക്കിയ വകയില്‍ ഇരുപത്തഞ്ച്. മണ്ണെണ്ണ മേടിച്ച വകയില്‍ ഇരുപത്തഞ്ച്. പിന്നെ നമ്മുടെ ചിലവ് ഒരു അന്‍പത് കൂട്ടിക്കൊ. പഞ്ചസാരയും കാപ്പിപ്പൊടിയും വേറെ മേടിയ്ക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ട് ആ വകയില്‍ ചിലവൊന്നുമില്ല. വരവ് കഷ്ടി നൂറ് രൂപാ.ചുരുക്കത്തില്‍ ഇപ്പോ കമ്പനി എന്നെ സംബന്ധിച്ച് വന്‍‌നഷ്ടത്തിലും പ്രകാശനെ സംബന്ധിച്ച് സാമാന്യം ലാഭത്തിലുമാണ് ഓടുന്നത്. (വെള്ളമടിയ്ക്ക് കുറവില്ലാത്തതുകൊണ്ടു തന്നെ ഓം‌ലെറ്റിനും നല്ല ചിലവ്!)
ഇനിയിപ്പോ ആകെ പ്രതീക്ഷ ആറാട്ടാണ്. അതെന്തായാലും നല്ല കച്ചവടം കിട്ടും. നമുക്കു കണ്ടനുഭവമുള്ളതാണ്. എല്ലാ നഷ്ടവും ഇന്ന് തീര്‍ക്കണം.

അങ്ങനെ ആറാട്ടിന്‍ നാള്‍ : ഒള്ളതു പറയണമല്ലോ.. എന്തൊരു പുരുഷാരം! സൂചികുത്താനിടമില്ല അമ്പലപറമ്പില്‍ . ആലക്കോട് പ്രദേശത്തെ സകലമാനപേരും പെണ്ണുങ്ങളും പിള്ളേരും സഹിതം ഇറങ്ങിയിട്ടുണ്ട്. ബസുകള്‍ തുരുതുരാ ട്രിപ്പടിയ്ക്കുന്നു. മരണകിണറില്‍ നിന്നും സൈലന്‍സറില്ലാത്ത ബൈക്കിന്റെ അമറിച്ച. മോട്ടോറ്‍, ജനറേറ്ററ്, ഇടക്കിടെ പൊട്ടുന്ന വെടി വഴിപാട്. സ്റ്റേജില്‍ നിന്നുംവരുന്ന പാട്ട്. ആകെ പൊടിപൂരം.
പ്രകാശന്‍ പറന്നു നടന്ന് ഓം‌ലെറ്റടിയ്ക്കുന്നു. സഹായിക്കാന്‍ അവന്റെ ചേട്ടന്മാരും.
അന്‍പതു രൂപ ഉത്സവകമ്മറ്റിക്കാരു കൊണ്ടു പോയെങ്കിലും നമുക്കും കിട്ടി ഒരു മാതിരി നല്ല കച്ചവടം. ഭഗവാനേ നഷ്ടമെല്ലാം തീര്‍ത്തു തരണേ..!
എതാണ്ട് വെളുപ്പാന്‍ കാലം മൂന്നുമണി. അഞ്ചു മണിയ്ക്ക് വെടിക്കെട്ടാണ്. അതുകൂടികഴിഞ്ഞാലേ ജനം പിരിയൂ. അതു വരെ നല്ല കോളാണ്.
റോഡിലെന്താ ഒരു കശപിശ? ഗൌനിക്കണ്ട..നമുക്കെന്തു കാര്യം?
ശോ.. ആ പുല്ലന്മാര് കളിച്ച് കളിച്ച് നമ്മുടെ കടയുടെ മുന്‍പില്‍ കിടന്നായല്ലോ കളി..ആലക്കോട്ടെ ഡ്രൈവര്‍ സെറ്റുകാര് ആരോ ആണ്.
പെട്ടെന്നാണ്.. ഉന്തിത്തള്ളിയവന്മാര്‍ മൂന്നുനാലെണ്ണം നമ്മുടെ കടയ്ക്കകത്തേയ്ക്ക് തെറിച്ചു വീണു. ഒപ്പം ചെവിപൊട്ടുന്ന സൈസ് തെറിയും.മേശ, വെള്ളം തിളച്ചുകൊണ്ടിരുന്ന കലം, ഗ്ലാസ്, ഓം‌ലെറ്റിനു വച്ചിരുന്ന മുട്ട എല്ലാം കൂടി.... .ഠിം! കടയിലുണ്ടായിരുന്ന നാല് കസ്റ്റമേഴ്സ് കിട്ടിയ ഗ്യാപ്പില്‍ ഓടി രക്ഷപെട്ടു.
കടിപിടി കൂടുന്ന പട്ടികളുടെ മാതിരി ഒരു മറിയലും ചിതറലും. ടാര്‍പ്പായയും അതു കെട്ടിയ മുളന്തൂണുമെല്ലാം  നിലം പറ്റി. എന്താണ് നടക്കുന്നതെന്നറിയാന്‍ അരമിനിറ്റെടുത്തു. അപ്പോഴേയ്ക്കും നടക്കാനുള്ളതെല്ലാം നടന്നു കഴിഞ്ഞു. കടിപിടി കൂടിയവന്മാര്‍ എങ്ങോട്ടോ കെട്ടിമറിഞ്ഞു പാഞ്ഞു പോയി. ഒരു ഭൂകമ്പം കഴിഞ്ഞമാതിരി നമ്മളങ്ങനെ നില്‍ക്കുമ്പം തുടര്‍ ചലനങ്ങള്‍ മുട്ടു വഴി മേലേയ്ക്ക് കയറി വന്നു. ട്യൂബ് ലൈറ്റ് പൊട്ടിയ സൌണ്ട് അന്നേരത്തെ ഒച്ചയില്‍ നമ്മളു കേട്ടില്ലായിരുന്നു.

ഉത്സവകച്ചവടത്തിന്റെ ബാലന്‍സ് ഷീറ്റ് :
ആകെ വരുമാനം = 214 രൂപ.
ചിലവ് =  630 രൂപ. (പ്രാരംഭമൂലധം + മറ്റു ചിലവുകള്‍ + ട്യൂബ് ലൈറ്റ്+ വണ്ടിക്കൂലി+സ്റ്റൌ റിപ്പയറിംഗ് + ഗ്ലാസ് +മേശയുടെ ഒടിഞ്ഞ കാലു നന്നാക്കിയതുള്‍പ്പെടെ).

വാല്‍ക്കഷണം : നഷ്ടം നികത്താന്‍ അമ്മയുടെ സമ്പാദ്യത്തിന്മേല്‍ ചില തിരിമറികളൊക്കെ വേണ്ടി വന്നു.ബിസിനസ്സിലൂടെ നന്നാവണമെന്ന എന്റെ ത്വര ഇവിടം കൊണ്ടു തീര്‍ന്നെങ്കില്‍ എത്ര നന്നായേനെ! എന്നാല്‍ ഞാന്‍ പഠിച്ചില്ല. ആ കഥ പിന്നെ.

Wednesday 2 June 2010

സെക്കന്‍ഡ് ഷോ-(സ്പെഷ്യല്‍)

ഞങ്ങടെ രയറോത്തിന്റെ സമീപത്താണ് തേര്‍ത്തല്ലി എന്ന സാമന്ത രാജ്യം. ഏതെങ്കിലും കാലത്ത് ആരെങ്കിലും തേരില്‍ വന്നു തല്ലിയിട്ടാണോ അതോ ആരെങ്കിലും തേരെടുത്തു തല്ലിയിട്ടാണോ എങ്ങനെയാണ് ആ പേരു വന്നതെന്നറിഞ്ഞൂടാ. ഒരു ടിപ്പിക്കല്‍ മലയോര സിറ്റി, അതായത് അഞ്ചാറ് കടകള്‍ മൂന്നോ നാലോ ചായക്കടകള്‍ ,ഒരു ചെറിയ ക്ലിനിക്ക് അതൊക്കെ തന്നെ (അന്തക്കാലത്ത്). എന്നാല്‍ പ്രധാനപ്പെട്ട മറ്റൊന്നുണ്ട്. സന്ധ്യാ  ടാക്കീസ്! നല്ല ഓലയൊക്കെ മെടഞ്ഞുകെട്ടിയ, കരി ഓയിലടിച്ച് കറുപ്പിച്ച പനമ്പ് കൊണ്ട് ഭിത്തികള്‍ “കെട്ടിയ“, തനി നാടന്‍ നൊസ്റ്റാള്‍ജിക് സിനിമാ കൊട്ടക.
തേര്‍ത്തല്ലി, രയറോം, തിമിരി, മേരിഗിരി എന്നിങ്ങനെയുള്ള നാട്ടുരാജ്യങ്ങളിലെ പ്രജകളുടെ ഏക എന്റര്‍ടൈന്‍മെന്റ് സങ്കേതമായിരുന്നു സന്ധ്യാ ടാക്കീസ് അക്കാലത്ത്. അന്നൊക്കെ പുതിയ പടം വരുമ്പോള്‍ മൈക്കുകെട്ടി പ്രചരണമുണ്ട്. ജഗതി ഒരു സിനിമയില്‍ അനൌണ്‍സ് ചെയ്യുന്ന പോലെ, “തേര്‍ത്തല്ലി സന്ധ്യാ ടാക്കീസിന്റെ നയനമനോഹരമായ വെള്ളിത്തിരയില്‍ നാളെ മുതല്‍ , ഇതാ ഇന്നുമുതല്‍ “ എന്ന മാതിരി. റോഡില്‍ നിന്നും ഒരല്പം ഉയര്‍ന്നിട്ടാണ് ടാക്കീസിന്റെ ഇരിപ്പ്. സൈഡിലൊക്കെ കുരുമുളക്, ചേന, കപ്പ ഇവയൊക്കെ നട്ടിരിയ്ക്കുന്ന പറമ്പാണ്.
 അന്ന് മലയോര മേഖലയില്‍ തീയേറ്ററുകള്‍ മൂന്ന്. കരുവഞ്ചാല്‍ ജനതാ, ആലക്കോട് മെട്രോ പിന്നെ തേര്‍ത്തല്ലി സന്ധ്യ. ഇതില്‍ ഏറ്റവും അശു നമ്മുടെ സന്ധ്യയാണ്. ജനതയിലും മെട്രോയിലുമൊക്കെ ഓടിക്കഴിഞ്ഞ ശേഷമേ സന്ധ്യയില്‍ പടമെത്തൂ. അന്ന് കണ്ണൂരോ തളിപ്പറമ്പോ പോയി പടം കാണുക എന്നാല്‍ ഇന്ന് വീഗാലാന്‍ഡിലോ വിസ്മയയിലോ പോകുന്ന പോലാണ്.
അത്യാവശ്യം ജീവിയ്ക്കാന്‍ ചുറ്റുപാടുള്ള ഒരച്ചായനാണ് സന്ധ്യയുടെ ഓണര്‍ . പണ്ട് തറവാട്ടുകാര് ആനയെ വളര്‍ത്തുന്നു എന്നു പറഞ്ഞപോലൊരു ഏര്‍പ്പാടാണ് പുള്ളിയ്ക്കിത്. മാറ്റിനി, ഫസ്റ്റ് ഷോ അങ്ങനെ രണ്ടു ഷോയുണ്ടാകും. അന്ന് ടി.വി. യൊന്നുമില്ലാത്തതുകൊണ്ട് തേര്‍ത്തല്ലിക്കാരൊക്കെ സകുടുംബം പടം കാണാന്‍ വരും. പിന്നെ സന്ധ്യയ്ക്കൊരു കുറവുള്ളത് ജനറേറ്ററില്ല എന്നതാണ്. ഒരു ജനറേറ്റര്‍ മേടിച്ച് വച്ച് കളിയ്ക്കാന്‍ മാത്രം പിരിവ് അവിടെയില്ലാത്തതു കൊണ്ടാവാം.
ഞങ്ങളൊക്കെ മാറ്റിനിയ്ക്കാണ് വല്ലപ്പോഴും പോകാറ്. മിക്കവാറും കറന്റു പോകും. പിന്നെ മൂന്ന് മിനിട്ടു നേരത്തേയ്ക്ക് മാലപ്പടക്കത്തിനു തീപിടിച്ചമാതിരി കൂവലാണ്. അടുത്ത പതിനഞ്ചു മിനിട്ടു നേരം കറന്റു വരുമോ ഇല്ലയോ എന്നു നോക്കും. ആളു കുറവാണെങ്കില്‍ അരമണിക്കൂര്‍ വരെ. തീരെ കുറവാണെങ്കില്‍ ഷോ കഴിഞ്ഞു. തേര്‍ത്തല്ലിക്കാര്‍ക്ക് ഈ വിവരം അറിയുന്നതു കൊണ്ട്, മൂത്രമൊഴിക്കല്‍ , ബീഡി വലി, സിഗററ്റ് വലി, നാരങ്ങാവെള്ളം കുടിക്കല്‍ , പിള്ളെര്‍ക്ക് മിഠായി വാങ്ങല്‍ , കരയുന്ന പീക്കിരി പിള്ളേര്‍ക്ക് മുലകൊടുക്കല്‍ എന്നിങ്ങനെയുള്ള കര്‍മ്മങ്ങള്‍ക്ക് ഈ സമയം വിനിയോഗിയ്ക്കും. കറന്റുപോകുന്നതോടെ ടാക്കീസിനോടു ചേര്‍ന്നുള്ള കടക്കാരന്‍ കര്‍ത്തവ്യനിരതനാകുന്നു. അനുവദനീയമായ സമയം കഴിഞ്ഞാല്‍ അടുത്ത റൌണ്ട് കൂവല്‍ ആരംഭിയ്ക്കുകയായി. ഇതു വരെയും കറന്റ് വന്നില്ലെങ്കില്‍ പിന്നെ ജനറേറ്റര്‍ എടുക്കുകയേ മാര്‍ഗമുള്ളൂ. അച്ചായന്റെ സ്വന്തം ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യുന്ന സൌണ്ട് കേട്ടാല്‍ കൂവല്‍ വീണ്ടും നിലയ്ക്കും. ആലക്കോട് പോയി വേണം ജനറേറ്റര്‍ എടുക്കാന്‍ !ഒരര മണിക്കൂര്‍ വീണ്ടും കഴിയും. അതു വരെ അത്യാവശ്യക്കാര്‍ക്ക് വീടു വരെ പോയിവരണമെങ്കില്‍ അതിനും സൌകര്യമുണ്ട്.
ഇതൊക്കെ പതിവായ സംഭവങ്ങള്‍ ആയതിനാല്‍ ഇതിലൊന്നും ഒരു പുതുമയും ആര്‍ക്കും തോന്നിയിരുന്നില്ല.
എന്തായാലും ഈ ആനയെ ഇങ്ങനെ അധികനാള്‍ പോറ്റാന്‍ പറ്റില്ല എന്നു അച്ചായനു തോന്നിക്കാണും. അല്ലെങ്കില്‍ പുള്ളി അവിടെ സെക്കന്‍ഡ് ഷോ കളിയ്ക്കാന്‍ തീരുമാനിയ്ക്കില്ലല്ലോ? സെക്കന്‍ഡ് ഷോയ്ക്ക് ആളു കയറണമെങ്കില്‍ സാധാ പടങ്ങളൊന്നും ഇട്ടിട്ടു കാര്യമില്ല. അതിന് ഇച്ചിരി എരിവും പുളിയുമുള്ളതു തന്നെ വേണം. അങ്ങനെ അനുരാധ, അഭിലാഷ, സില്‍ക്ക് തുടങ്ങിയ സ്വപ്നറാണിമാരുടെ “നല്ല നല്ല” ചിത്രങ്ങള്‍ സെക്കന്‍ഡ് ഷോയായി ഓടാന്‍ തുടങ്ങി.
അന്ന് റയറോം വഴി തേര്‍ത്തല്ലിയ്ക്ക് ബസ് നാലെണ്ണമേ ഒള്ളു. ലാസ്റ്റ് ബസ് എട്ടരയ്ക്കു പോകും. സെക്കന്‍ഡ് ഷോ ഒന്‍പതരയ്ക്കാണ്. അതു കൊണ്ട് ഞങ്ങള്‍ക്കൊന്നും സെക്കന്‍ഡ് ഷോയ്ക്കു പോകാനുള്ള യോഗമുണ്ടായിരുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും നടക്കുക ഇച്ചിരെ സാഹസമാണ്, കിലോമീറ്റര്‍ മൂന്നും മൂന്നും ആറുണ്ട്.
അങ്ങനെയിരിയ്ക്കെ പുതിയൊരു ബസ് കൂടി റയറോം വഴി തേര്‍ത്തല്ലിയ്ക്ക് വന്നു! ഹാ.. എന്തൊരു ഭാഗ്യം ലാസ്റ്റ് ട്രിപ്പ് രാത്രി ഒന്‍പതു മണിയ്ക്ക്! സെക്കന്‍ഡ് ഷൊയ്ക്ക് നല്ല സൌകര്യം. തിരിച്ച് നടക്കണമെന്നേയുള്ളു. ഞാനും ഭാസിയുമാണല്ലോ എല്ലാത്തിനും ഒന്നിച്ചുള്ളുത്. ഞങ്ങളിങ്ങനെ ഒരു സെക്കന്‍ഡ് ഷൊ കാണണമെന്നുള്ള മോഹവുമായി ഉഴറി നടപ്പാണ്‍` അക്കാലത്ത്. പെട്ടെന്നാണ് ഒരു കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്, ശനിയാഴ്ച ലാസ്റ്റ് ട്രിപ്പിന് പുതിയ ബസില്‍ മരണ തിരക്കാണ്! ഇതെന്തു കഥ? അന്വേഷിച്ചപ്പൊഴല്ലേ മനസ്സിലായത്, ശനിയാഴ്ച സ്പെഷലുണ്ടത്രേ! അതായത് അഞ്ചു മിനിട്ടു നേരം അസ്സല്‍ മറ്റവന്‍ - നീല! അന്ന് നമ്മുടെയൊക്കെ റേഞ്ച് മാക്സിമം സില്‍ക്കിന്റെ ഒരു ഡാന്‍സ് അല്ലെങ്കില്‍ അനുരാധയുടെ ഒരു ബാത്ത്. അതിനപ്പുറം പോയിട്ടില്ല.
ശനിയാഴ്ചത്തെ സ്പെഷല്‍ ഷോ കണ്ടിട്ട് ഞങ്ങളുടെ ചില സുഹൃത്തുക്കള്  പുല്ലന്മാരുടെ പൊടിപ്പും തൊങ്ങലും വച്ചുള്ള വര്‍ത്തമാനം കൂടി കേട്ടതോടെ ഞങ്ങളുടെ നെല്ലിപ്പലകയുടെ അവസാന ആണിയും പറിഞ്ഞു.
വലിയൊരു പ്രശ്നം ഞങ്ങളിങ്ങനെ ചില്ലറ നേതാക്കന്മാരായി നടന്നുകൊണ്ട് ഇത്തരം പടത്തിനെങ്ങാനും പോയന്നറിഞ്ഞാലുള്ള ഗുലുമാലാണ്. മൂത്ത സഖാക്കന്മാരറിഞ്ഞാല്‍ ഓടിച്ച് വയറിളക്കും.
എന്തുമാവട്ടെ, ഞങ്ങള്‍  റിസ്കെടുക്കാന്‍ തീരുമാനിച്ചു. രാത്രി ഒരു പത്തുമണിയ്ക്കുള്ളിലെങ്കിലും വീട്ടിലെത്തിയില്ലെങ്കില്‍ അമ്മ കണ്ണു ഉരുട്ടും. (ഏതു പാതിരാ ആയാലും ഞാനെത്തി എനിയ്ക്ക് ചോറു വിളമ്പി തന്നിട്ടേ ആ പാവം ഉറങ്ങൂ.) അതു കൊണ്ട് മുന്നേ കൂട്ടി പറഞ്ഞു: “ഇന്ന് ഒരര്‍ജന്റു മീറ്റിങ്ങുണ്ട്, താമസിയ്ക്കും!“
“അവന്റെയൊരു മീറ്റിങ്ങ. വല്ല ജോലിയ്ക്കും നോക്കാതെ രാട്രീയം കളിച്ചു നടന്നോ!” ഇതു പതിവുള്ളതായതു കൊണ്ട് നമ്മളത്ര മൈന്‍ഡാക്കില്ല.
ഞാനും ഭാസിയും, ലാസ്റ്റു ബസിന് ഏതായാലും രയറോത്തു നിന്ന് കയറണ്ട എന്നു തീരുമാനിച്ചു. കാരണം ഇപ്പോള്‍ ലാസ്റ്റ് ബസിനു കയറുക എന്നു വച്ചാല്‍ കള്ളു ഷാപ്പില്‍ നിന്നിറങ്ങി വരുന്ന പോലാണ്. പേരുദോഷം കിട്ടും. അതു കൊണ്ട് ഞങ്ങള്‍ ഒരു സ്റ്റോപ്പ് മുന്നേ പോയി കാത്തു നിന്നു. അവിടാകുമ്പം ചെറിയൊരു കടയേ ഒള്ളൂ. ആരെങ്കിലും കണ്ടാലും കുഴപ്പമില്ല. നമ്മളു സെക്കന്‍ഡ് ഷോയ്ക്കാണെന്ന് അവരു സംശയിയ്ക്കില്ലല്ലോ! ചൊദിച്ചാല്‍ രയറോത്തിന്...!
അങ്ങനെ ബസിലെ തിരക്കിനിടയില്‍ നൂണ്ടുകയറിപറ്റി. പരിചയക്കാരാരും അറിയാതിരിയ്ക്കാന്‍ പരമാവധി തല ഒളിപ്പിച്ചു നിന്നു. പിന്നെ എല്ലാവരും ഒരേ കാറ്റഗറിയായതു കൊണ്ട് ആരും ചൊദ്യോം പറച്ചിലുമൊന്നുമില്ല.
ഈ ട്രിപ്പിന് ബസ് ടാക്കീസിന്റെ ഒരു അന്‍പതുമീറ്റര്‍ ദൂരെയാണ് നിര്‍ത്താറ്. അവിടുന്ന്‍ പിന്നെ ഇരുട്ടത്തുകൂടെ നടന്നാണ് പോകുന്നത്, ഒരു മുന്‍‌കരുതല്‍ അത്രമാത്രം. അങ്ങനെ ഞങ്ങളും ബസിറങ്ങി നടക്കാന്‍ തുടങ്ങി. ഡിസംബര്‍ മാസമാണ്. നല്ല തണുപ്പുണ്ട്. പക്ഷേ കാണാന്‍ പോകുന്ന പൂരമോര്‍ത്തിട്ട് തണുപ്പൊന്നും ഫീലു ചെയ്തില്ല എന്നതാണ് നേര്. മണി ഒന്‍പത് ഇരുപതായിട്ടുണ്ട്. ഞങ്ങള്‍ ടാക്കീസിന്റെ സൈഡു പറ്റി ടിക്കറ്റ് കൊടുക്കുന്നിടത്തേയ്ക്ക് നോക്കിയിട്ട് ആരെയും കണ്ടില്ല.  വന്നവരൊക്കെ എവിടെ പോയി? അതോ ഷോയില്ലേ.. ? എന്തായാലും അല്പം വെയിറ്റ് ചെയ്യാം. നമുക്കൊന്നു മൂത്രമൊക്കെയൊഴിച്ച് റെഡിയായിട്ടിരിയ്ക്കാം. സൈഡിലുള്ള കുരുമുളകു തോട്ടത്തില്‍ നല്ല ഇരുട്ടുണ്ട്. അവിടെ പോയങ്ങു സാധിക്കാം. ഞങ്ങള്‍ നല്ല ഇരുട്ടു കണ്ട ഒരു ഭാഗം നോക്കി സ്റ്റാര്‍ട്ടു ചെയ്തതേ ഒള്ളൂ. “ആരെടാ മേത്തു മുള്ളുന്നേ..” എന്നും പറഞ്ഞു ആരോ ചാടിയെഴുന്നേറ്റു. ശെടാ.. കൊടിത്തോട്ടത്തില്‍ നിറച്ചും ആളുണ്ട്! എല്ലാവന്മാരും വന്നു പതുങ്ങിയിരിയ്ക്കുകയാ.
ടാക്കീസിനകത്തു നിന്നും പാട്ടുകേള്‍ക്കാന്‍ തുടങ്ങി. ഒരു പരിചയവുമില്ലാത്ത ഒരു ചേട്ടന്റെ കൈയും കാലും പിടിച്ച്  രണ്ടു ടിക്കറ്റെടുപ്പിച്ചു. (ചെക്കന്മാരല്ലെ ,കണ്ടോട്ടെ എന്നു ചേട്ടന്‍ വിചാരിച്ചുകാണും) അകത്തുകയറിയിട്ടും വലിയ ആളൊന്നുമില്ല.
ഒന്‍പതര. ലൈറ്റൊക്കെ അണഞ്ഞു. സ്ലൈഡൊന്നുമിടാതെ നേരെ പടമങ്ങു തുടങ്ങി. അന്നേരമല്ലേ ടാക്കീസിലേയ്ക്കൊരു തള്ളിക്കയറ്റം! ഓരോന്നൊക്കെ തോര്‍ത്തുകൊണ്ട് തലമറച്ചിട്ടാ കയറി വരുന്നത്. ആരൊക്കെയാണെന്നു നോക്കിക്കേ.. അറുപതും എഴുപതും വയസ്സുള്ള കിളവന്മാര്‍ ഈ കൊടും തണുപ്പും പിടിച്ച് വീട്ടിക്കിടന്നു മൂടിപ്പുതച്ചു കിടന്നൊറങ്ങുന്നതിനുപകരം സെക്കന്‍ഡ് ഷോയ്ക്കു വന്നിരിയ്ക്കുന്നു!
സെക്കന്‍ഡ് ഷോയ്ക്ക് ഒരു മ്യൂച്ചല്‍ അണ്ടര്‍സ്റ്റാന്‍ഡിങ്ങുണ്ട്. അതായത് പടം എതെങ്കിലും അല്‍ഗുല്‍ത്തായിരിയ്ക്കും. തലയും വാലുമൊന്നും കണ്ടെന്നു വരില്ല. റീലൊക്കെ മാറിപ്പോയെന്നുമിരിയ്ക്കും. ആരും കൂവാനോ കസേരയ്ക്കടിയ്ക്കാനോ പാടില്ല. ഇന്റെര്‍വെല്ലിന് പത്തുമിനിട്ടു മുന്‍പ് ഒരു പീസങ്ങോട്ടിടും. അതും കണ്ടിട്ട് ഒന്നുകില്‍ പൊയ്ക്കോണം അല്ലെങ്കില്‍ മിണ്ടാതിരുന്നു ബാക്കി സിനിമ കൂടി കണ്ടോണം.
പറഞ്ഞപോലെ ഇന്റെര്‍വെല്ലിന്‍` ഒരു പീസിട്ടു. ഇന്നത്തെ പിള്ളേരുവല്ലതുമാണെങ്കില്‍ കൂവി നാണം കെടുത്തും. ഒരു പതിനാലു കാരറ്റ് പീസ്. അത്രയേ ഒള്ളു. (അന്നത്ര മതി).
ഇനിയെന്നാ കാണാനാ ഇരിയ്ക്കുന്നത്? പറ്റാവുന്നത്ര ഉള്‍പുളകമണിഞ്ഞുകൊണ്ട് ഞാനും ഭാസിയും വലിഞ്ഞു വിട്ടു. രയറോം വരെ നടക്കണം. മൊത്തത്തില്‍ നോക്കുമ്പോള്‍ ലാഭവുമില്ല നഷ്ടവുമില്ല അതാണു സ്ഥിതി.
ചന്ദ്രനുദിച്ചെന്നു തോന്നുന്നു. നിലാവെളിച്ചമുണ്ട്. ഞങ്ങളുടെ മുന്‍പില്‍ ആരോ നടപ്പുണ്ടല്ലോ? തലയില്‍ ഒരു കെട്ടുണ്ട്. നല്ല സ്പീഡിലാണു നടത്തം. ഞങ്ങള്‍ അല്പം സ്പീഡെടുത്തു. അതിനനുസരിച്ച് മുന്‍പിലും സ്പീഡു കൂടി. പൊയില്‍ കഴിഞ്ഞു, മൂലോത്തുംകുന്നും കഴിഞ്ഞു, പള്ളിപ്പടി ആയി.ഇനിയിപ്പോള്‍ രയറോം ആകുന്നു. ആളു മുന്‍പില്‍ തന്നെയുണ്ട്.  രയറോത്ത് അന്ന് രണ്ട് തെരുവു വിളക്കുണ്ട്. ഞങ്ങള്‍ പരമാവധി അയാളുടെ അടുത്തെത്തി. ആ മുഖമൊന്നു കാണണമെന്ന അത്യാഗ്രഹം. ഹാവൂ.. കറക്റ്റ് തെരുവുവിളക്കിനടുത്തെത്തിയപ്പോള്‍ ആളെ തിരിഞ്ഞു. നമ്മുടെ മത്തിയാസ്! ഞങ്ങളെ ഒന്നു പാളി നോക്കിയിട്ട് മത്തിയാസ് പാഞ്ഞു പോയി. ഞാനും ഭാസിയും മുഖത്തോട് മുഖം നോക്കി. ഇവന്‍ ഞങ്ങളെ അറിഞ്ഞു എന്നും വച്ച് ഒരു ചുക്കുമില്ല. ആരോടെങ്കിലും മിണ്ടിയിട്ടു വേണ്ടേ. പക്ഷേ അതല്ല ഞങ്ങളെ അതിശയിപ്പിച്ചത്.
 നല്ല ഡിസംബര്‍ മാസം. നനു നനാ പെയ്യുന്ന കുളിര്‍ മഞ്ഞ്. ഈ പഹയന്‍ കല്യാണം കഴിച്ചിട്ട് ഒരു മാസം തികയുന്നതേ ഒള്ളൂ! ഞങ്ങളും കൂടിയതാ അവന്റെ കല്യാണത്തിന്‍!
“ഈ വിവാഹജീവിതമെന്നു പറഞ്ഞാ ഇത്ര ബോറാണോടാ ഭാസീ? ”
“ആ എനിയ്ക്കെങ്ങനെ അറിയാം? ഞാനും നിന്നെപ്പോലെ പെണ്ണ്‍ കെട്ടീല്ലല്ലോ. തോക്കൊണ്ടായിട്ടു  കാര്യമൊന്നുമില്ല.......”